മുംബൈ: സ്ത്രീകളെ ‘ഐറ്റം’ എന്ന് വിളിച്ച് പരിഹസിക്കുന്നത് ലൈംഗിക അധിക്ഷേപമെന്ന് കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിഹസിച്ച വ്യവസായിയ്‌ക്ക് ഒന്നര വർഷം തടവ് ശിക്ഷ വിധിച്ച് മുംബൈ ഹൈക്കോടതി. സ്ത്രീയെ ‘ഐറ്റം’ എന്ന് വിളിക്കുന്നത് തികച്ചും അപകീർത്തികരവും ലൈംഗികപരമായി വസ്തുവൽക്കരിക്കുയാണെന്നും കോടതി കണ്ടെത്തി.
16-കാരിയായ പെൺകുട്ടിയെ അധിക്ഷേപിച്ച 26-കാരനാണ് കോടതി ഒന്നര വർഷം തടവും 500 രൂപ പിഴയും വിധിച്ചത്. യുവാവിന് ഐപിസി സെക്ഷൻ 354, പോക്‌സോ വകുപ്പുകൾ പ്രകാരമാണ് അബ്രാർ ഖാൻ എന്ന യുവാവിനെ കോടതി ശിക്ഷിച്ചത്. ശിക്ഷ പൂവാലൻമാർക്ക് പാഠമാകണമെന്നും കോടതി പറഞ്ഞു.
2015-ലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂൾ വിട്ട് വരികയായിരുന്ന 16-കാരിയായ പരാതിക്കാരിയുടെ മുടിയിൽ പിടിച്ച് വലിക്കുകയും ‘ക്യാ ഐറ്റം കിദർ ജാ രഹി ഹോ?’ എന്നും, ‘ഏ ഐറ്റം സുൻ നാ’ എന്ന് കമന്റ് പറയുകയും ചെയ്തു. എതിർത്തപ്പോൾ തെറി വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. തുടർന്ന് പൊലീസ് ഹെൽപ് ലൈനിൽ പെൺകുട്ടി പരാതി നൽകുകയായിരുന്നു. പ്രതിയ്‌ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും പെൺകുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായും പരാതിയിലുണ്ട്.
സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു. ഇയാൾ പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നെന്നും ബന്ധം വീട്ടിൽ സമ്മതിക്കാതിരുന്നതോടെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു എന്ന് മുൻകൂർ ജാമ്യം നേടിയപ്പോൾ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എതിർ വാദങ്ങൾ തെറ്റാണെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
Comments