തിരുവനന്തപുരം: കോൺഗ്രസ് നേതാവും കണ്ണൂർ ഡി.സി.സി മുൻ അധ്യക്ഷനുമായ സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഊർജസ്വലനായ പൊതുപ്രവർത്തകനെയാണ് സതീശൻ പാച്ചേനിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത്. സൗമ്യതയും സൗഹൃദവും അദ്ദേഹം തന്റെ ഇടപെടലുകളിലാകെ പുലർത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കോൺഗ്രസ് പാർട്ടിയെയും സതീശന്റെ ബന്ധുമിത്രാദികളെയും മുഖ്യമന്ത്രി അനുശോചനമറിയിച്ചു.
തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് പാച്ചേനിയുടെ അന്ത്യം. കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില ദിവസങ്ങളായി ഗുരുതരമായി തുടരുകയായിരുന്നു.
കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെഎസ് യുവിലൂടെയാണ് പൊതു പ്രവർത്തന രംഗത്ത് സതീശൻ പാച്ചേനി സജീവമായത്. 1996ൽ തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ നിന്നും 2001, 2006 എന്നീ വർഷങ്ങളിൽ മലമ്പുഴയിൽ വി എസ് അച്യുതാനന്ദനെതിരായും 2016ൽ കണ്ണൂരിലും മത്സരിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെട്ടു.
Comments