ചെന്നൈ: കോയമ്പത്തൂർ കാർ ബോംബ് സ്‌ഫോടനക്കേസിൽ തമിഴ്‌നാട് സർക്കാരിനെ വിമർശിച്ച് ഗവർണർ ആർ.എൻ രവി. കേസ് എൻഐഎയ്‌ക്ക് വിടാൻ വൈകിയെന്ന് ഗവർണർ വിമർശിച്ചു. ദേശീയ അന്വേഷണ ഏജൻസിക്ക് കേസ് കൈമാറണമെന്ന് ആവശ്യപ്പെടാൻ എന്തിനാണ് സർക്കാർ നാല് ദിവസം താമസിച്ചതെന്നും ഗവർണർ ചോദിച്ചു. നിരീക്ഷണ സംവിധാനങ്ങൾ പരാജയപ്പെട്ടോ എന്ന കാര്യത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. കോയമ്പത്തൂരിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പങ്കെടുത്ത ചടങ്ങിനിടെയാണ് ഗവർണറുടെ വിമർശനം.
സ്‌ഫോടനം നടന്നത് സംസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗത്തിനും സർക്കാരിനും സംഭവിച്ച വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി ഉൾപ്പെടെ വൻ വിമർശനമുന്നയിക്കുന്ന സാഹചര്യത്തിലാണ് ഗവർണറും രംഗത്തെത്തിയിരിക്കുന്നത്. ക്ഷേത്രത്തിന് മുന്നിൽ നടന്ന സിലിണ്ടർ സ്‌ഫോടനം ഒരു വലിയ ഭീകരാക്രമണത്തിനുള്ള ശ്രമമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തിന് പിന്നാലെ കൊല്ലപ്പെട്ടയാളുടെ വസതിയിൽ നിന്ന് കണ്ടെത്തിയ സ്ഫോടക വസ്തുക്കളുടെ ശേഖരം അയാൾ ഭീകരനായിരുന്നുവെന്ന് തെളിയിക്കുന്നതാണ്. അയാളും സംഘവും നിരവധി ആക്രമണ പരമ്പരകൾ ആസൂത്രണം ചെയ്തിരുന്നുവെന്ന കാര്യവും ഇതിൽ നിന്നും വ്യക്തമായി. എന്നിട്ടും എൻഐഎയ്‌ക്ക് കേസ് കൈമാറാൻ തമിഴ്‌നാട് സർക്കാർ ദിവസങ്ങളെടുത്തത് എന്തിനെന്നും അദ്ദേഹം ചോദിച്ചു.
നമ്മുടെ പുരോഗതിയും മുന്നേറ്റവും എതിരാളികൾ ഇഷ്ടപ്പെടുന്നില്ല. അവർക്ക് സമാധാനാന്തരീക്ഷം ഇഷ്ടവുമല്ല. എന്നാൽ ഇന്ത്യ ഒരുപാട് മാറിക്കഴിഞ്ഞു. കുറച്ച് വർഷങ്ങൾക്ക് മുമ്പുള്ള ഇന്ത്യയല്ല, ഇന്നത്തെ ഇന്ത്യ. അതിനാൽ ഇതുതിരിച്ചറിഞ്ഞ എതിരാളികൾ നമ്മുടെ രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ഇതിനായി അവരുപയോഗിക്കുന്ന ഉപാധിയാണ് തീവ്രവാദം. അവർ തീവ്രവാദ മൊഡ്യൂളുകൾ സൃഷ്ടിക്കുകയും ഭീകരാക്രമണങ്ങൾ നടത്തുകയും ചെയ്യുന്നു. അതുവഴി പൗരന്മാരുടെ മനോവീര്യം തകർക്കാനാണ് ശ്രമം. ഇതൊരു യുദ്ധമാണ്. മൃദുവായ സമീപനവും ദൃഢനിശ്ചയത്തിന്റെ അഭാവവും ഇവിടെ ഉണ്ടാകരുതെന്നും തമിഴ്‌നാട് ഗവർണർ പറഞ്ഞു.
Comments