ശ്രീനഗർ: ജമ്മു കശ്മീരിൽ മനുഷ്യക്കടത്ത് സംഘത്തെ തകർത്തെറിഞ്ഞ് പോലീസ്. സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇവർ കടത്താൻ ശ്രമിച്ച 14 പേരെ പോലീസ് രക്ഷിച്ചു.
ബുദ്ഗാം ജില്ലയിലെ ദുലിപോര ഗ്രാമത്തിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു മനുഷ്യക്കടത്ത് സംഘത്തെ പിടികൂടിയത്. ദുലിപോര സ്വദേശി ഷാമിം, കൂട്ടാളികളായ ഷഗുഫ്ത, അസ്മത്ത് എന്നിവരാണ് അറസ്റ്റിലായത്. ഷാമിമിന്റെ വീട്ടിൽ മനുഷ്യക്കടത്തിനായി ആളുകളെ എത്തിച്ചതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയ്‌ക്കായി എത്തിയത്. തുടർന്ന് ഇവരെ പിടികൂടുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും പ്രതികൾ കടത്താനായി എത്തിച്ച സംഘത്തിൽ ഉണ്ടായിരുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും പെൺകുട്ടികളെ ബുദ്ഗാമിൽ എത്തിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് പോലീസ് പറയുന്നത്. സ്ത്രീകളും പെൺകുട്ടികളും അടങ്ങുന്ന സംഘത്തെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.
Comments