ചെന്നൈ: കോയമ്പത്തൂരിലെ ചാവേർ ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റാണെന്ന സംശയം ബലപ്പെടുന്നു. സംഭവത്തിൽ അറസ്റ്റിലായ ഫിറോസ് ഇസ്മയിലിന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം വെളിപ്പെടുത്തുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റുമായുള്ള ബന്ധത്തെ തുടർന്ന് വിദേശത്തു നിന്നും പുറത്താക്കപ്പെട്ട വ്യക്തിയാണ് ഫിറോസ്.
ചോദ്യം ചെയ്യലിലാണ് ഫിറോസ് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. സംഭവത്തിന് പിന്നിൽ അന്താരാഷ്‌ട്ര ഭീകര സംഘടനയ്‌ക്ക് പങ്കുള്ളതായി പോലീസിന് നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു. ഇത് ശരിവയ്‌ക്കുന്നതാണ് ഇസ്മയിലിന്റെ വെളിപ്പെടുത്തൽ. തനിക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നാണ് ഇസ്മയിൽ പറഞ്ഞിരിക്കുന്നത്. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ ഭീകരാക്രമണം നടത്തിയ കേസിലെ പ്രതികളുമായി
ഇയാൾ കൂടിക്കാഴ്ച നടത്തിയിരുന്നതായും അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്.
ചാവേർ ആയി കൊല്ലപ്പെട്ട ജമേഷ മുബിന്റെ ഉറ്റ സുഹൃത്താണ് ഫിറോസ് ഇസ്മയിൽ. 2020 വരെ യുഎഇയിൽ ആയിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്. എന്നാൽ ഭീകര സംഘടനയുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്ന് 2020 ൽ യുഎഇ പുറത്താക്കുകയായിരുന്നു. ഇന്ത്യയിൽ എത്തിയ ശേഷവും ഫിറോസ് ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധം തുടർന്നിരുന്നു.
Comments