ന്യൂഡൽഹി: വ്യാജവാർത്ത പ്രസിദ്ധീകരിച്ച സംഭവത്തിൽ ‘ദി വയറിനെതിരെ’ കേസ്. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ നൽകിയ പരാതിയിലാണ് നടപടി. മാദ്ധ്യമത്തിനെതിരെ ഡൽഹി പോലീസ് ആണ് കേസ് എടുത്തിട്ടുള്ളത്.
മാദ്ധ്യമത്തിനെതിരെ സിവിൽ, ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് അമിത് മാളവ്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാവിലെയോടെ അദ്ദേഹം പരാതിയുമായി ഡൽഹി പോലീസിനെ സമീപിക്കുകയായിരുന്നു. ഇതിലാണ് പോലീസ് കേസ് എടുത്തത്.
തന്റെ പേരിന് കളങ്കം ഉണ്ടാക്കാനായി മാദ്ധ്യമം വ്യാജ രേഖകൾ ചമച്ചതായി അമിത് മാളവ്യയുടെ പരാതിയിൽ പറയുന്നു. അതിനാൽ തന്റെ പരാതിയിൽ ദി വയർ സ്ഥാപകരായ സിദ്ധാർത്ഥ വരദരാജൻ, സിദ്ധാർത്ഥ് ഭാട്ടിയ, എം.കെ വേണു, ഡെപ്യൂട്ടി എഡിറ്റർ ജാൻവി സെൻ എന്നിവർക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ, സൽപ്പേരിന് കളങ്കം ഉണ്ടാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസ് എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളുടെ ഉടമയായ മെറ്റയുടെ ‘എക്‌സ് ചെക്കർ’ അംഗമാണ് അമിത് മാളവ്യയെന്നും, കേന്ദ്രസർക്കാരിനെയോ ബിജെപിയെയോ ഹിന്ദുത്വത്തെയോ വിമർശിക്കുന്ന പോസ്റ്റുകൾ അദ്ദേഹത്തിന് ഉടൻ നീക്കം ചെയ്യാൻ കഴിയുമെന്നുമായിരുന്നു ദി വയർ പ്രസിദ്ധീകരിച്ച വ്യാജ വാർത്ത.
Comments