തൃശൂർ : കോയമ്പത്തൂർ ക്ഷേത്രത്തിന് മുന്നിലെ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികൾക്ക് കേരളവുമായി ബന്ധമെന്ന് കണ്ടെത്തൽ. വിയ്യൂർ ജയിലിൽ കഴിയുന്ന പ്രതികളുമായി ഇവർ ബന്ധപ്പെട്ടിരുന്നതായാണ് കണ്ടെത്തൽ. ഇത് അന്വേഷണത്തിൽ തെളിഞ്ഞതോടെ കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. എൻഐഎ സംഘം വിയ്യൂർ ജയിലിലെത്തി വിശദമായ അന്വേഷണം നടത്തും.
ശ്രീലങ്കയിലെ ഈസ്റ്റർ സ്‌ഫോടന പരമ്പരയുടെ സൂത്രധാരന്മാർക്ക് ആക്രമണത്തിൽ ബന്ധമുള്ളതായി സൂചനയുണ്ട്. കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ അറസ്റ്റിലായ പ്രതികൾ ഇവരെ വിയ്യൂർ ജയിലിലെത്തി കണ്ടിരുന്നുവെന്നാണ് വിവരം. അറസ്റ്റിലായ ഫിറോസ് ശ്രീലങ്കൻ സ്ഫോടനത്തിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഭീകരരെ സന്ദർശിച്ചതായി മൊഴി നൽകിയിരുന്നു. വിയ്യൂർ ജയിലിൽ കഴിയുന്ന കോയമ്പത്തൂർ സ്വദേശി മുഹമ്മദ് അസറുദ്ദീൻ, മലയാളിയായ റാഷിദ് അലി എന്നിവരെയാണ് ഫിറോസ് സന്ദർശിച്ചത്. ശ്രീലങ്കൻ മോഡൽ സ്ഫോടനം കോയമ്പത്തൂരിൽ നടത്തുന്നതിനെക്കുറിച്ച് ഇവരുമായി ചർച്ച ചെയ്തതായും ഫിറോസ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഇതോടെയാണ് അന്വേഷണ സംഘം തൃശൂരിലെത്തി അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം ചാവേർ ആക്രമണത്തിന് പിന്നിൽ നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറി സിഎ റൗഫിനും പങ്കുണ്ടെന്ന സൂചനകളും ലഭിക്കുന്നുണ്ട്. കേസിൽ അറസ്റ്റിലായ പ്രതികൾ റൗഫുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് എൻഐഎയുടെ സംശയം. ഇക്കാര്യം സ്ഥിരീകരിക്കാനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോയമ്പത്തൂരിൽ മൂന്ന് ക്ഷേത്രങ്ങളിൽ ഒരേ സമയം സ്ഫോടനം നടത്തുകയായിരുന്നു പദ്ധതി. കോട്ട സംഗമേശ്വര ക്ഷേത്രം, കോണിയമ്മൻ കോവിൽ,പുലിയകുളം വിനായകർ കോവിൽ എന്നിവിടങ്ങളിലായിരുന്നു സ്ഫോടനം നടത്താൻ ലക്ഷ്യം ഇട്ടിരുന്നത്. എന്നാൽ ജമേഷ മുബിന്റെ പരിചയക്കുറവ് മൂലം ഓപ്പറേഷൻ പരാജയപ്പെടുകയായിരുന്നുവെന്നും പ്രതികൾ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്.
Comments