ലെസ്റ്ററിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് സ്വതന്ത്രമായി അന്വേഷണം നടത്താൻ അക്കാദമിക് ലീഡിനെ നിയോഗിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. ഹേറ്റ് ക്രൈം വിദഗ്ധനായ ഡോ. ക്രിസ് അലനെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്. ഇതിനെതിരെ പ്രതിഷേധവുമായി പതിനഞ്ചോളം ഹൈന്ദവ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ശക്തമായ ഹിന്ദു വിരുദ്ധത പ്രകടിപ്പിക്കുന്ന ഡോ അലനെ തന്നെ അന്വേഷണത്തിന് നിയോഗിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം.
ലെസ്റ്റർ സർവ്വകലാശാലയിലെ ഹേറ്റ് സ്റ്റഡീസ് പ്രൊഫസറാണ് ഡോ ക്രിസ് അലൻ. സംഘർഷത്തിൽ ഇസ്ലാമിസ്റ്റ് ഇടപെടൽ നടന്നിട്ടില്ലെന്ന നിലപാടിലാണ് അലൻ. സെപ്റ്റംബർ 18 നാണ് ലെസ്റ്ററിൽ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ സംഘർഷം നടക്കുന്നത്. ഇത് കഴിഞ്ഞ് ദിവസങ്ങൾക്കകം അലൻ അത് വെളിപ്പെടുത്തുകയുമുണ്ടായി. ഇതിന് ശേഷവും അന്വേഷണത്തിനായി പ്രൊഫസറെ തന്നെ നിയോഗിക്കുന്നത് ശരിയല്ലെന്നാണ് ഹിന്ദു സംഘടനകൾ അവകാശപ്പെടുന്നത്.
ലെസ്റ്ററിലെ ഹിന്ദു, ജൈന ക്ഷേത്രങ്ങളുടെ വക്താവ് സഞ്ജീവ് പട്ടേൽ, സർവ്വകലാശാല നേരത്തെ സ്വീകരിച്ച നിലപാടുകളും ചൂണ്ടിക്കാണിച്ചു. ലെസ്റ്ററിലെ ഒരു മുസ്ലീം പ്രദേശത്തിലൂടെ ഹിന്ദു പുരുഷന്മാർ നടത്തിയ മാർച്ചിനെക്കുറിച്ചുള്ള ഡോ. അലന്റെ വിശദീകരണം വിവേചനപരമായിരുന്നുവെന്നാണ് പട്ടേൽ പറഞ്ഞത്. എല്ലാവരും ഇസ്ലാമോഫോബിയയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാൽ ഒരാൾ പോലും ഹിന്ദുഫോബിയയെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിലും വസ്തുതകളിലും വിവേചനം കാണാൻ സാധിക്കുന്നുണ്ട്.
അടിസ്ഥാനപരമായി ഇവിടെ ഇസ്ലാമോഫോബിയ ഇല്ലെന്നും ഇസ്ലാമിക പ്രത്യയശാസ്ത്രമില്ലെന്നുമാണ് പ്രൊഫസറുടെ അഭിപ്രായം. ഇത് വസ്തുതകൾ തിരിച്ചറിയുന്നതിന് മുൻപുള്ള അഭിപ്രായപ്രകടനമാണെന്നും ഒരു നിക്ഷ്പക്ഷ സമൂഹത്തിന് യോജിച്ചതല്ലെന്നും സഞ്ജീവ് പട്ടേൽ ചൂണ്ടിക്കാട്ടി.
ന്യായമായ, ഒരു തരത്തിലുള്ള മുൻവിധികളും ഇല്ലാത്ത അന്വേഷണം മാത്രമാണ് തങ്ങൾ ആവശ്യപ്പെടുന്നത്. അന്വേഷണ സംഘത്തെ തിരഞ്ഞെടുക്കുന്നതിലും ഇത് ആവശ്യമാണ്. എന്നാൽ ഈ കേസിൽ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും സഞ്ജീവ് പട്ടേൽ ആരോപിച്ചു.
Comments