തിരുവനന്തപുരം : പാറശാലയിൽ യുവാവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് വനിതാ സുഹൃത്തിനെ ചോദ്യം ചെയ്യാൻ നീക്കവുമായി അന്വേഷണ സംഘം. ഞായറാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് ക്രൈം ബ്രാഞ്ച് നിർദ്ദേശം. കേസിൽ ഇവർക്കുള്ള പങ്ക് കണ്ടെത്താൻ വേണ്ടിയാണ് നിർണായക നീക്കം.
പെൺസുഹൃത്തിന്റെ വീട്ടിൽ നിന്ന് ഈ മാസം 14 നാണ് ഷാരോൺ കഷായവും ജ്യൂസും കുടിക്കുന്നത്. പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ കഷായവും പിന്നാലെ ജ്യൂസും കുടിക്കുകയായിരുന്നു. ഇതോടെ രണ്ട് മൂന്ന് തവണ ഛർദ്ദിച്ചു. വീട്ടിൽ നിന്നിറങ്ങി ബൈക്കിൽ പോകുമ്പോഴും അസ്വസ്ഥത അനുഭവപ്പെട്ടു. ഇതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ 25 നാണ് ഷാരോൺ മരിച്ചത്. ആന്തരികാവയവങ്ങൾ തകരാറിലായതാണ് മരണകാരണം.
കേസിൽ വിശദമായ അന്വേഷണം നടത്തുമെന്നും ആരോഗ്യവിദഗ്ധരുടെ സംഘം രൂപീകരിക്കുമെന്നും റൂറൽ എസ്പി ഡി.ശിൽപ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ കാര്യങ്ങളിൽ വ്യക്തത വരൂ. യുവതി നൽകിയ കഷായം കുടിച്ചതാണോ മരണ കാരണം എന്നിവയുൾപ്പെടെ കണ്ടെത്താൻ വേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്.
Comments