ലണ്ടൻ: മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്സിന്റെ സ്വകാര്യഫോൺ ഹാക്ക് ചെയ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡ്മിർ പുടിൻ വിദേശകാര്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിച്ച ഏജൻസിയാണ് ഹാക്കിംഗിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
ട്രസ്സിന്റെ അടുത്ത സുഹൃത്തായ ക്വാസി ക്വാർട്ടെങ്ങുമായി നടത്തിയ സ്വകാര്യ സന്ദേശങ്ങളും അന്താരാഷ്‌ട്ര സഖ്യകക്ഷികളുമായുള്ള ചർച്ചകളുടെ രഹസ്യവിവരങ്ങളും ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. യുക്രെയ്ൻ റഷ്യ യുദ്ധത്തെ കുറിച്ച് അന്താരാഷ്‌ട്ര വിദേശകാര്യമന്ത്രിമാരുമായി നടത്തിയ ചർച്ചകളും ആയുധ കയറ്റുമതിയെ കുറിച്ചുള്ള വിശദാംശങ്ങളും സന്ദേശത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഒരു വർഷത്തെ സന്ദേശങ്ങൾ വരെ ഡൗൺലോഡ് ചെയ്തതായാണ് വിവരം.
ലിസ് ട്രസ് വിദേശകാര്യ സെക്രട്ടറിയായിരിക്കെയാണ് ഹാക്കിങ് നടന്നതെന്നാണ് കണ്ടെത്തൽ. എന്നാൽ അന്ന് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോൺസണും കാബിനറ്റ് സെക്രട്ടറി സൈമൺ കേസും ഈ വിവരം മറച്ചുവെച്ചതായും റിപ്പോർട്ടിൽ പറയുന്നു. പ്രധാനമന്ത്രി പദത്തിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയിലാണ് ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയതെന്ന് ഔദ്യാഗിക വൃത്തങ്ങൾ വ്യക്തമാക്കി.വിഷയത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
യുകെയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു ലിസ് ട്രസ്സ്. അധികാരമേറ്റ് 45-ാം ദിനം രാജി വെയ്‌ക്കേണ്ടി വന്നു. ബ്രിട്ടണിൽ നടപ്പാക്കിയ സാമ്പത്തിക നയങ്ങൾക്കെതിരെ ഉണ്ടായ വിമർശനങ്ങൾക്ക് പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്.
Comments