പത്തനംതിട്ട:ശബരിമലയിൽ അരവണ നിറയ്ക്കുന്ന ടിന്നിന്റെ കരാറിൽ അഴിമതിയെന്ന് ആരോപണം.ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട കമ്പനിക്ക് കരാർ നൽകാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ.കരാറിൽ പങ്കെടുത്ത മറ്റൊരു കമ്പനിയും പരാതിയുമായി രംഗത്തെത്തി.
ഡൽഹി നോയിഡ ആസ്ഥാനമായ കമ്പനിക്ക് കരാർ നൽകാൻ നടത്തിയ നടത്തിയ ട്രയൽ റണ്ണിൽ 50,000 ടിൻ അരവണയാണ് ദേവസ്വം ബോർഡിന് നഷ്ടമായത് കമ്പനി നൽകിയ ടിന്നിൽ യന്ത്രസഹായത്തോടെ അരവണ നിറച്ചപ്പോഴാണ് കണ്ടെയ്‌നർ പൊട്ടി അരവണ നഷ്ടമായത്.ദേവസ്വം ബോർഡ് കരാർ ഉറപ്പിക്കാൻ പോകുന്ന കമ്പനിക്ക് ഗുണനിലവാരമില്ല എന്ന് ദേവസ്വം വിജിലൻസും കണ്ടെത്തിയിരുന്നു.
തിരുവിതാംകൂർ ദേവസം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ അടക്കമുള്ള ഉന്നതരുടെ സാന്നിധ്യത്തിലാണ് സന്നിധാനത്തു ഡപ്പികളിൽ അരവണ നിറച്ചു പരിശോധിച്ചത്. എന്നാൽ ഏറ്റവും കുറഞ്ഞ തുക പറഞ്ഞ കമ്പനിയുടെ ഡപ്പി വളഞ്ഞുപോവുകയായിരുന്നു.
രാജ്യത്തിനകത്തും പുറത്തു നിന്നുമായി വരുന്ന തീർത്ഥാടകർ നേരിട്ട് വാങ്ങുന്നതിന് പുറമെ ലോകമെമ്പാടും ഇത് തപാലിലും കൊറിയറിലും അയക്കുന്നുണ്ട്. അരവണ ടിൻ യോഗ്യമല്ലെങ്കിൽ ഇത് പാക്കിങ്ങിനെ സാരമായി ബാധിക്കും. ഇത് കൊണ്ട് തന്നെ മികച്ച ഗുണ നിലവാരമുള്ള ഡപ്പികൾ തന്നെയാണ് വേണ്ടത്.
നിലവിൽ ഏകദേശം ഒരു ലക്ഷം ഡപ്പികൾ മാത്രമാണ് ശബരിമലയിൽ സ്റ്റോക്കുള്ളത്. മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപേ കുറഞ്ഞത് 10 ലക്ഷം ടിന്നുകൾ എങ്കിലും വിതരണത്തിന് തയ്യാറാക്കേണ്ടതുണ്ട്. കരാറിൽ തർക്കം തുടർന്നാൽ ഇത് സാധ്യമാകില്ല.കഴിഞ്ഞ വർഷങ്ങളിൽ കൊല്ലത്തുനിന്നുള്ള കമ്പനികൾക്കായിരുന്നു കരാർ.
Comments