കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപും സുഹൃത്ത് ശരത്തും വിചാരണ കോടതിയിൽ ഹാജരാകും. കേസിൽ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ റിപ്പോർട്ട് അംഗീകരിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇരുവരോടും ഇന്ന് ഹാജരാകാൻ നിർദ്ദേശിച്ചത്. തുടരന്വേഷണ റിപ്പോർട്ടിലെ കുറ്റങ്ങൾ നിലനിൽക്കില്ലെന്നാരോപിച്ച് ദിലീപും ശരത്തും നൽകിയ ഹർജികൾ തള്ളിയതോടെയാണ് പ്രതികൾ നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടത്.
അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിച്ച തുടരന്വേഷണത്തിന്റെ കുറ്റപത്രം വായിച്ചു കേൾപ്പിക്കും.കേസിൽ തുടരന്വേഷണം നടത്തിയത് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് .ഒന്നാം പ്രതി പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ.
ഇതിനിടെ കേസിലെ തെളിവുകൾ ദിലീപ് നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ ശരത് ഇതിന് കൂട്ട് നിന്നതായും ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ശരത്തിനെ മാത്രമാണ് തുടരന്വേഷണത്തിൽ പ്രതി ചേർത്തിട്ടുള്ളത്. 112 പുതിയ സാക്ഷികളുടെ പട്ടികയും 300 ലേറെ രേഖകളും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇന്ന് പ്രതികളുടെ സാന്നിധ്യത്തിൽ അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രം വായിച്ചുകേൾപ്പിക്കും. നവംബർ 10ന് കേസിൽ വിചാരണ പുനരാരംഭിക്കും.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ വ്യാജമാണെന്നു ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് തള്ളണം എന്ന ആവശ്യം ദിലീപ് ഉയർത്തിയത്. എന്നാൽ നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ ശരത്ത് ഐപാഡിലാക്കി ദിലീപിന്റെ വീട്ടിൽ കൊണ്ടുവരികയും കാണുകയും ചെയ്യുമ്പോൾ സംവിധായകൻ ബാലചന്ദ്രകുമാർ സ്ഥലത്തുണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. ഇതിനെ സാധൂകരിക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങളും ഡിജിറ്റൽ തെളിവുകളുമുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ഇവ അംഗീകരിച്ചാണ് കോടതി പ്രതികളുടെ ഹർജി തള്ളിയിരിക്കുന്നത്.
Comments