എറണാകുളം: നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാജ്യാന്തര ഭീകരബന്ധങ്ങൾ തേടി എൻ ഐ എ. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി കേരളത്തിൽ അറസ്റ്റിലായ നേതാക്കളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും. അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫിന്റെ കസ്റ്റഡി അപേക്ഷ കൊച്ചി എൻ ഐ എ കോടതി പരിഗണിക്കും.
നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ഇസ്ലാമിക രാഷ്ട്രങ്ങളിലെ മതഭീകര സംഘടനകളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഇക്കാര്യമാണ് എൻഐഎ പരിശോധിക്കുന്നത്. രാജ്യദ്രോഹക്കേസിൽ നേരത്തെ അറസ്റ്റിലായ പന്ത്രണ്ട് പ്രതികളെയും എൻ ഐ ഐ രണ്ട് തവണ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാൽ സി എ റൗഫ് നൽകിയ ചില വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. നിലവിൽ റിമാൻഡിലുള്ള ചില പി എഫ് ഐ നേതാക്കളെ വീണ്ടും എൻ ഐ ഐ കസ്റ്റഡിയിലെടുത്തേക്കും.
കഴിഞ്ഞ ദിവസം അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫിന്റെ ആറു ദിവസത്തെ കസ്റ്റഡിയിൽ എൻ ഐ എ ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ആറു ദിവസത്തെ കസ്റ്റഡിയിൽ ലഭിക്കുന്നതോടെ വിശദമായ ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ അന്വേഷണ സംഘത്തിന് കഴിയും.
ഒളിവിലിരുന്ന് നിരോധിത ഭീകര സംഘടനയെ നയിച്ചിരുന്നത് റൗഫായിരുന്നു. ഇതിനൊപ്പം പാലക്കാട്ടെ ആർ എസ് എസ് നേതാവ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ റൗഫിനുള്ള പങ്കാളിത്തവും എൻ ഐ എ കണ്ടെത്തിയിരുന്നു. സംഘർഷ സാഹചര്യങ്ങളുണ്ടാക്കി പ്രത്യാക്രമണത്തിന്റെ പേരിൽ നിരവധി ആർ എസ് എസ് നേതാക്കളെ വധിക്കാനും പി എഫ് ഐ നേതാക്കൾ ഗൂഢാലോചന നടത്തിയിട്ടുണ്ട്.
റൗഫിനെ ചോദ്യം ചെയ്യുന്നതിലൂടെ പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക ഉറവിടങ്ങളെ കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭിക്കും. ഇയാളായിരുന്നു സംഘടനയുടെ സാമ്പത്തിക ഇടപാടുകളെല്ലാം കൈകാര്യം ചെയ്തിരുന്നത്. നവംബർ 19 വരെ സി എ റൗഫിന്റെ എറണാകുളം ജില്ലാ ജയിലിൽ റിമാന്റ് ചെയ്തിരിക്കുകയാണ്. മറ്റ് പ്രതികൾ വിയ്യൂർ അതിസുരക്ഷാ ജയിലിലാണുള്ളത്.
Comments