തിരുവനന്തപുരം: സർക്കാരിനെതിരെ കടുത്ത നടപടികളുമായി മുൻപോട്ടു പോകുന്ന ഗവർണർക്കെതിരെ അണികളെ ഇറക്കി പ്രതിഷേധം ശക്തമാക്കാൻ സിപിഎം. ഇതിന്റെ ഭാഗമായി നവംബർ 2 ന് തിരുവനന്തപുരം എകെജി ഹാളിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിക്കും. വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരിലാണ് സിപിഎം പരിപാടി സംഘടിപ്പിക്കുന്നത്.
ഇതിന് പിന്നാലെ നവംബർ 3 മുതൽ 12 വരെ ക്യാമ്പസുകളിൽ പ്രതിഷേധ സംഗമവും സംഘടിപ്പിക്കും. നവംബർ 15 ന് രാജ്ഭവന്റെ മുന്നിൽ സംഘടിപ്പിച്ചിട്ടുളള പ്രതിഷേധ കൂട്ടായ്മയിൽ ഒരു ലക്ഷം പേരെയെങ്കിലും പങ്കെടുപ്പിക്കണമെന്നാണ് സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും തീരുമാനം. ഗവർണർക്കെതിരെ ജനരോഷമുണ്ടെന്ന് വരുത്തിതീർക്കാനാണ് ഈ നീക്കം. ഇത് കൂടാതെ ജില്ലാ കേന്ദ്രങ്ങളിൽ അന്ന് പ്രതിഷേധവും സംഘടിപ്പിക്കുന്നുണ്ട്.
മന്ത്രിമാരുടെയും പാർട്ടി നേതാക്കളുടെയും ഭീഷണിക്ക് വഴങ്ങാതെ മുൻപോട്ട് പോകുന്ന ഗവർണർക്കെതിരെ അണികളെ ഇറക്കി ഭയപ്പെടുത്താനാണ് സിപിഎം തുടർച്ചയായ പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ഉപദേശ പ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന തെറ്റായ സന്ദേശമാണ് സിപിഎം ഇപ്പോഴും പ്രചരിപ്പിക്കുന്നത്. പിണറായി സർക്കാർ സർവ്വകലാശാലകളിൽ നടത്തിയ വഴിവിട്ട നിയമനങ്ങളെയും നീക്കങ്ങളെയുമാണ് ഗവർണർ ചോദ്യം ചെയ്തതെന്ന കാര്യം പാർട്ടി മനപ്പൂർവ്വം മറച്ചുവെയ്‌ക്കുകയും ചെയ്യുന്നു. സംസ്ഥാന സർക്കാരിന്റെ ഭരണനിർവഹണ പ്രക്രിയകളിൽ അനാവശ്യ ഇടപെടലുകൾ നടത്താൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഒരധികാരവും ഇല്ലെന്നാണ് ഔദ്യോഗിക സമൂഹമാദ്ധ്യമ പേജുകളിലൂടെ പുറത്തുവിടുന്ന പ്രസ്താവനകളിൽ പോലും സിപിഎം പറയുന്നത്.
മുഖ്യമന്ത്രിയുടെ ഉപദേശാനുസരണമാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും ഗവർണറുടേത് നിയമാനുസൃതമായ നടപടികളല്ലെന്നും ഈ നടപടികൾക്ക് ഭരണഘടനാപരമായ ഒരു പിന്തുണയുമില്ലെന്നുമാണ് സിപിഎം വാദം. ഗവർണർമാരുടെ ഇടപെടലുകൾ ഫെഡറലിസത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന പതിവു പല്ലവിയും സിപിഎം ഉയർത്തുന്നു.
Comments