തിരുവനന്തപുരം : 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ നൽകി ജീവൻ രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് സംസ്ഥാന പോലീസ് മേധാവി. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഭർത്താവും ഭർതൃമാതാവും എടുത്തുകൊണ്ടുപോയ കുഞ്ഞിനെ തിരികെ അമ്മയുടെ അടുത്ത് എത്തിക്കുന്നതിനിടെയായിരുന്നു സംഭവം. മണിക്കൂറുകളോളം മുലപ്പാൽ ലഭിക്കാതെ ക്ഷീണാവസ്ഥയിലായിരുന്ന കുഞ്ഞിനെ മുലയൂട്ടുന്ന അമ്മയായ രമ്യ രക്ഷകയാകുകയായിരുന്നു. കുട്ടിയുടെ ഷുഗർ ലെവൽ ഉൾപ്പെടെ അപകടകരമായ രീതിയിൽ താഴ്ന്നിരുന്നു.
കോഴിക്കോട് ചേവായൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ എംആർ രമ്യയാണ് മാതൃകാപരമായ പ്രവർത്തനത്തിന് ഡിജിപിയുടെ അഭിനന്ദനത്തിന് പാത്രമായത്. പോലീസ് തന്നെയാണ് ഔദ്യോഗിക സമൂഹമാദ്ധ്യമപേജുകളിലൂടെ മാതൃത്വത്തിന്റെ നൻമയും ഉത്തരവാദിത്വവും നിറഞ്ഞ രമ്യയുടെ പ്രവൃത്തി പുറംലോകത്തെ അറിയിച്ചത്. രമ്യയെയും കുടുംബത്തെയും പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് ആദരിച്ചത്. ഇവർക്ക് കമന്റേഷൻ സർട്ടിഫിക്കേറ്റും നൽകി.
അവശനിലയിലായ കുഞ്ഞിനെ സ്വന്തം കുഞ്ഞിനെപ്പോലെ കണ്ടാണ് പോലീസുകാരി ശുശ്രൂഷിച്ചത്. രമ്യയുടെ പ്രവൃത്തി സേനയുടെ യശസ്സ് ഉയർത്തിയെന്ന് ഡിജിപി ചൂണ്ടിക്കാട്ടി.
രമ്യയുടെ സേവനം ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് കത്തെഴുതിയിരുന്നു. രമ്യയ്‌ക്ക് നൽകാനായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൈമാറിയ സർട്ടിഫിക്കറ്റും രമ്യയ്‌ക്ക് സമ്മാനിച്ചു. പോലീസിന്റെ ഏറ്റവും നല്ല മുഖമാണ് ഈ ഓഫീസറെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർട്ടിഫിക്കറ്റിൽ കുറിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി യുവതി ചേവായൂർ പോലീസ് സ്റ്റേഷനിൽ എത്തിയത്. . പരസ്പരമുള്ള തർക്കത്തെത്തുടർന്ന് അച്ഛൻ കുട്ടിയെ അമ്മയുടെ അടുക്കൽ നിന്ന് മാറ്റുകയായിരുന്നു. കുഞ്ഞുമായി ബാംഗ്ലൂരിലെ ജോലിസ്ഥലത്തേയ്‌ക്ക് പോയ പിതാവിനെ സുൽത്താൻ ബത്തേരി പോലീസ് കണ്ടെത്തി. മുലപ്പാൽ ലഭിക്കാതെ ക്ഷീണിച്ചിരുന്ന നവജാതശിശുവിനെ പോലീസ് അതിവേഗം ആശുപത്രിയിലെത്തിച്ചു. തുടർന്നാണ് പോലീസ് സംഘത്തിനൊപ്പം എത്തിയ രമ്യ കുഞ്ഞിന് മുലപ്പാൽ നൽകിയത്.
Comments