ആലപ്പുഴ : പഠന ചെലവിന് വേണ്ടി കപ്പലണ്ടി കച്ചവടം നടത്തുന്ന പെൺകുട്ടിയുടെ വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. ആലപ്പുഴ കണിച്ചുകുളങ്ങരയിലെ ഹയര് സെക്കന്‍ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് വിനിഷ. തന്റെ സ്‌കൂളിന് മുന്നിലാണ് പെൺകുട്ടി കപ്പലണ്ടി കച്ചവടം നടത്തിയത്. പഠിക്കാനുള്ള പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് പെൺകുട്ടി കപ്പലണ്ടി കച്ചവടം നടത്തിയത്.
ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ പെൺകുട്ടിക്ക് സഹായവുമായി എത്തിയിരിക്കുകയാണ് ആലപ്പുഴ ജില്ലാ കളക്ടർ കൃഷ്ണ തേജ. കുട്ടിയുടെ എല്ലാ വിദ്യാഭ്യാസ ചെലവുകളും ഏറ്റെടുത്തുവെന്ന് കളക്ടർ അറിയിച്ചു. ഇത് കൂടാതെ വാടക വീട്ടിൽ താമസിക്കുന്ന വിനിഷയുടെ കുടുംബത്തിന് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്.
പെൺകുട്ടി കപ്പലണ്ടി വിൽക്കുന്ന വാർത്ത ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ ഇവരെ തന്റെ ക്യാമ്പ് ഓഫീസിലേക്ക് വിളിപ്പിക്കുകയായിരുന്നു. വിവരങ്ങൾ ചോദിച്ചറിഞ്ഞ കളക്ടർ, പണമില്ലെന്ന് പറഞ്ഞ് ഒരു കാരണവശാലും പഠനം മുടക്കരുതെന്ന് നിർദ്ദേശിച്ചു. തുടർന്നാണ് വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുത്തത്.
വൈകീട്ട് ക്ലാസ് കഴിഞ്ഞയുടൻ യൂണിഫോമിലാണ് കുട്ടിയുടെ കപ്പലണ്ടി വിൽപ്പന. അച്ഛന് കൂലിപ്പണിയാണ്. കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന അമ്മയ്‌ക്ക് കാലുവേദന വന്നതോടെ അമ്മയെ സഹായിക്കാനായാണ് വിനിഷ കച്ചവടം തുടങ്ങിയത്.
Comments