ഗാന്ധിനഗർ: മോർബി പാലം തകർന്ന് 135 പേർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മോർബിയിൽ ഉന്നതതല യോഗം ചേർന്നു. ദുരന്തം വിതച്ച കുടുംബങ്ങൾക്ക് എല്ലാ വിധ സഹായങ്ങളും ചെയ്യണമെന്നും കുടുംബങ്ങളുമായി അധികൃതർ സമ്പർക്കം പുലർത്തണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
രക്ഷാപ്രവർത്തനത്തെക്കുറിച്ചും ദുരിതബാധിതർക്ക് നൽകിയ സഹായങ്ങളെ കുറിച്ചും ഉദ്യോഗസ്ഥർ അവലോകന യോഗത്തിൽ പറഞ്ഞു. ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി പഠിക്കണമെന്നും അതിനായി പഴുതടച്ച് അന്വേഷണം നടത്തണമെന്നും മോദി വ്യക്തമാക്കി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, സംസ്ഥാന ആഭ്യന്തരമന്ത്രി ഹർഷ് സംഘവി, മന്ത്രി ബ്രിജേഷ് മെർജ, കളക്ടർ, ചീഫ് സെക്രട്ടറി, എസ്പി, മറ്റ് ഉന്നത് പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
നേരത്തെ അപകടസ്ഥലം പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു. പരിക്കേറ്റതവരെ ആശുപത്രിയിലെത്തിച്ച രക്ഷാപ്രവർത്തകരുടെ സേവനസന്നദ്ധതയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് മോർബി ടൗണിലെ കേബിൾ തൂക്കുപ്പാലം തകർന്ന് 135 പേർ കൊല്ലപ്പെട്ടത്. 100-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാലം തകർന്ന് ആളുകൾസ മച്ചു മദിയിലേക്ക് പതിക്കുകയായിരുന്നു. നദിയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പാലം തകർന്ന സംഭവം അന്വേഷിക്കാൻ സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിച്ചു. സംഭവത്തിൽ പാലം നവീകരിച്ച കമ്പനി ഉൾപ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു.
Comments