കൊച്ചി: ഗവർണർക്കെതിരെ പ്രമേയം പാസാക്കിയ കേരള സർവ്വകലാശാല സെനറ്റിന്റെ നടപടിയെ വിമർശിച്ച് ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് വിമർശനം. കോടതിയിൽ നിയമം പറയുന്ന യൂണിവേഴ്‌സിറ്റി, ചാൻസിലർക്കെതിരെ പ്രമേയം പാസാക്കിയത് നിയമപരമാണോ എന്ന് പരിശോധിച്ചോയെന്നും ജസ്റ്റിസ് ചോദിച്ചു.
ഗവർണർക്കെതിരെ സെനറ്റിന് പ്രമേയം പാസാക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ചാൻസിലർ സെർച്ച് കമ്മറ്റി രൂപീകരിച്ചതിൽ എതിർപ്പുണ്ടെങ്കിൽ പ്രമേയം പാസാക്കുകയാണോ വേണ്ടതെന്നും കോടതി ചോദിച്ചു. വിസിമാരെ പുറത്താക്കുന്നതിനുള്ള വിജ്ഞാപനം പിൻവലിക്കണമെന്ന് മുൻ വിസിയും സെനറ്റും ആവശ്യപ്പെട്ടത് നിയമവിരുദ്ധവും പ്രകടമായ അധിക്ഷേപവും ആണെന്ന് ഗവർണർ കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ വിമർശനം.
ഇതിന് പിന്നാലെ സെർച്ച് കമ്മിറ്റി അംഗത്തെ നിർദേശിക്കുന്നത് മറ്റെന്നാളത്തെ സെനറ്റ് യോഗത്തിൽ പരിഗണിക്കില്ലെന്ന് സർവകലാശാല കോടതിയിൽ വ്യക്തമാക്കി. സർവ്വകലാശാലയ്‌ക്ക് വൈസ് ചാൻസിലറില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും അക്കാര്യത്തിൽ കോടതിയ്‌ക്ക് ആശങ്കയുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. നോമിനിയെ നിർദ്ദേശിക്കാൻ ഉദ്ദേശ്യമില്ലെങ്കിൽ, തുറന്ന് പറയണമെന്ന് നിർദ്ദേശിച്ച കോടതി, വിവാദം തീർക്കാൻ സർവ്വകലാശാലയ്‌ക്ക് താൽപ്പര്യമില്ലേയെന്നും ചോദിച്ചു.
Comments