തന്റെ വിമർശകർക്ക് ബാറ്റ് കൊണ്ട് ശക്തമായ മറുപടി നൽകുകയാണ് വിരാട് കോഹ്ലി. മിന്നും പ്രകടനമാണ് ടി20 ലോകകപ്പിൽ താരം കാഴ്ച വെയ്‌ക്കുന്നത്. ടൂർണ്ണമെന്റിലെ നാല് മത്സരങ്ങളിൽ നിന്നും മൂന്ന് അർദ്ധ സെഞ്ച്വറികളുമായ കോഹ്ലി തിളങ്ങുകയാണ്. ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ 44 പന്തുകളിൽ നിന്ന് 64 റൺസാണ് താരം നേടിയത്. ഇതോടെ ഒരു റെക്കോർഡ് കൂടി തന്റെ കൈക്കുമ്പിള്ളിൽ സ്വന്തമാക്കിയിരിക്കുകയാണ് താരം. ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി കോഹ്ലി മാറി. ശ്രീലങ്കയുടെ മുൻ ക്യാപ്റ്റൻ മഹേല ജയവർധനയെ പിന്തള്ളിക്കൊണ്ടാണ് കോഹ്ലി ഒന്നാമത് എത്തിയിരിക്കുന്നത്.
31 ഇന്നിംഗ്‌സുകളിൽ നിന്ന് 1016 റൺസായിരുന്നു ജയവർധന സ്വന്തമാക്കിയിരുന്നത്. ഈ റെക്കോർഡ് വെറും 23 ഇന്നിംഗ്‌സ് മാത്രം കളിച്ചു കൊണ്ട് കോഹ്ലി തകർത്തിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ കളിയിലൂടെ 1065 റൺസുമായാണ് താരം ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. 88.75 ആണ് താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. ടി20 ലോകകപ്പിൽ 13 അർദ്ധ സെഞ്ച്വറികളാണ് കോഹ്ലിയുടെ അക്കൗണ്ടിലുള്ളത്.
സൂപ്പര്‍ 12 റൗണ്ടിലെ രണ്ടാം മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ 44 പന്തിൽ 62 റൺസ് നേടിയപ്പോൾ തന്നെ കൂറ്റനടികളുടെ കരുത്തനായ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിനെ പിന്തള്ളി കോഹ്ലി രണ്ടാമതെത്തിയിരുന്നു. മെൽബണിൽ നടന്ന ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ 82 റൺസ് നേടിക്കൊണ്ട് വിമർശകർക്കും ആരാധകർക്കും കോഹ്ലി സൂചന നൽകിയിരുന്നു. വിമർശിക്കാൻ നൂലിഴ ഇടം പോലും നൽകാതെ വിമർശകരുടെ വായ അടപ്പിച്ച് താരം മുന്നേറുകയാണ്.
Comments