മുംബൈ: ദ്രൗപദി സ്വയംവരവേളയിൽ അസ്ത്രമെയ്ത അർജ്ജുനന്റെ ഏകാഗ്രതയാണ് റിസർവ് ബാങ്കിനുള്ളതെന്ന് ചെയർമാൻ ശക്തികാന്ത ദാസ്. പണപ്പെരുപ്പത്തെ തടയാൻ ശക്തമായ നയമാണ് ഇന്ത്യയുടേതെന്നും ആഗോളതലത്തിലെ സാമ്പത്തിക തകർച്ച ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ കാര്യമായി ബാധിക്കാതിരിക്കാൻ കാരണം നമ്മുടെ ജാഗ്രതയാണെന്നും ശക്തികാന്ത ദാസ് പറഞ്ഞു. ഫിക്കിയും ഇന്ത്യൻ ബാങ്കുകളുടെ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സാമ്പത്തിക വിദഗ്ധരുടെ സമ്മേളനത്തിലാണ് അദ്ദേഹം ഇന്ത്യൻ സാമ്പത്തിക രംഗത്തെ വിശദീകരിച്ചത്.
മഹാഭാരതത്തിൽ അതിശക്തനായ വില്ലാളിവീരനാണ് അർജ്ജുനൻ. ദ്രൗപദി സ്വയംവര സമയത്ത് അതിവേഗത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു തൂണിൽ ഘടിപ്പിച്ചിരിക്കുന്ന മത്സ്യരൂപത്തിന്റെ കണ്ണിൽ അസ്ത്രമെയ്യുന്ന അർജ്ജുനനെ നമുക്ക് കാണാം. നേരിട്ട് അമ്പെയ്യാതെ താഴെ വച്ചിരിക്കുന്ന തളികയിലെ ജലത്തിലെ പ്രതിബിംബം നോക്കിയാണ് അസ്ത്രമെയ്യേണ്ടത് എന്ന അതിസങ്കീർണ്ണമായ ലക്ഷ്യമാണ് ഭേദിച്ചത്. അതിന് ഏകാഗ്രതയും ജാഗ്രതയുമായിരുന്നു ആവശ്യം. പുരാണത്തിലെ അർജ്ജുനന്റെ അതേ ജാഗ്രതയോടെയാണ് ഇന്ത്യൻ സാമ്പത്തിക രംഗം നീങ്ങുന്നതെന്നാണ് ശക്തികാന്തദാസ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.
അന്താരാഷ്ട്ര തലത്തിൽ പല മലക്കംമറിച്ചിലുകൾക്ക് നാം സാക്ഷിയാവുകയാണ്. ഗോതമ്പ് വില അന്താരാഷ്ട്ര തലത്തിൽ കുത്തനെ ഉയർന്നപ്പോൾ സംഭരണത്തിൽ മുൻപന്തിയിൽ നിന്നിട്ടും നമ്മുടെ ഇവിടേയും വില വർദ്ധിച്ചു. ക്രൂഡ് ഓയിൽ വില 130 അമേരിക്കൻ ഡോളറായി ഒരു ബാരലിന് ഉയർന്നു. റഷ്യ യുക്രെയ്നെ ആക്രമിച്ചതോടെ ആഗോള സാമ്പത്തിക നില കൂടുതൽ പരുങ്ങലിലായെന്നും ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടി.
ആഗോളതലത്തിൽ രാജ്യങ്ങളുടെ നില കുത്തനെ ഇടിഞ്ഞപ്പോഴും നമ്മുടെ സാമ്പത്തിക നില സ്ഥിരതയോടെ നിൽക്കുകയാണ്. തകരാതിരിക്കാൻ ജാഗ്രതയോടെയാണ് നാം മുന്നോട്ട് നീങ്ങുന്നത്. അതിന് വേണ്ടി കടുത്ത ചില നിയന്ത്രണങ്ങളെടുക്കാൻ നിർബന്ധിതരായപ്പോൾ അത് മനസ്സിലാക്കി പ്രവർത്തിക്കാനും എല്ലാവരും കൂടെനിന്നു. എല്ലാ സാമ്പത്തിക സ്ഥാപനങ്ങളും വാണിജ്യലോകവും ചെറുകിട വ്യവസായങ്ങളും കേന്ദ്രനയങ്ങൾക്കനുസരിച്ച് നീങ്ങുന്നതിൽ കാണിക്കുന്ന ജാഗ്രതയ്ക്ക് നന്ദിയറിക്കുന്നതായും ശക്തികാന്ത ദാസ് പറഞ്ഞു.
Comments