ബീജിംഗ്: കരഞ്ഞുകാലുപിടിച്ചിട്ടാണെങ്കിലും ചൈനീസ് സഹായം വീണ്ടും ലഭിക്കാൻ ഷെഹ്ബാസ് ഷെരീഫിന്റെ ശ്രമം. ഇടക്കാലത്ത് നിലച്ചിരിക്കുന്ന സാമ്പത്തിക വാണിജ്യ ഇടനാഴി നിർമ്മാണവും മറ്റ് നിർമ്മാണവും പുനരുജ്ജീവിപ്പിക്കാനാണ് ഷെരീഫ് ചൈന യിലെത്തി ഷീ ജിൻ പിംഗിനെ കണ്ടത്. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം ഷെഹ്ബാസ് ഇതാദ്യമായാണ് ചൈന സന്ദർശിക്കുന്നത്.
നിരവധി പദ്ധതികളാണ് ചൈന പാകിസ്താനിൽ പാതിവഴിയിൽ നിർത്തിയിരിക്കുന്നത്. കൊറോണ കാലത്ത് നിർത്തിയ പല പദ്ധതികളും തുടരണമെങ്കിൽ പാകിസ്താൻ വാങ്ങിക്കൂട്ടിയ കടത്തിൽ ഒരു അംശമെങ്കിലും തിരിച്ചടയ്‌ക്കപെടുമെന്ന സൂചന വേണം.
നിലവിൽ ലോകബാങ്കിന് നൽകാനുള്ളതിനേക്കാൾ മൂന്നിരട്ടിയാണ് പാകിസ്താൻ ചൈനയിൽ നിന്നും സ്വീകരിച്ചിട്ടുള്ളത്. തിരിച്ചടവിന്റെ കാര്യത്തിൽ ഒരു ഉറപ്പും മുമ്പ് ഭരിച്ച ഇമ്രാൻ ഭരണകൂടമോ ഇപ്പോഴുള്ള ഷഹ്ബാസ് ഭരണകൂടമോ നൽകിയിട്ടില്ലെന്നതും ബീജീംഗിനെ വെട്ടിലാക്കിയിരിക്കുകയാണ്.
ഇതിനിടെ നിരന്തരം ചൈനീസ് എഞ്ചിനീയർമാരും അദ്ധ്യാപകരും പാകിസ്താനിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതും ചൈനയുടെ മെല്ലെപോക്കിന് ഒരു പ്രധാന കാരണമാണ്. ഒപ്പം ബൂലിചിസ്താനിൽ പാകിസ്താൻ അനധികൃതമായി അനുവദിച്ച മേഖലകളിൽ ചൈന നടത്തുന്ന ഡാം നിർമ്മാണവും വൈദ്യുത നിലയനിർമ്മാണവും വൻ പ്രദേശിക പ്രതിഷേധമാണ് വിളിച്ചുവരുത്തിയിട്ടുള്ളത്. ഒരു നിർമ്മാണ സ്ഥലത്തും ചൈനീസ് കമ്പനികൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കാൻ പാകിസ്താന് സാധിക്കാത്തതും വലിയ ക്ഷീണമാണ്.
Comments