ന്യൂഡൽഹി: ഗുജറാത്തിൽ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. 182 സീറ്റിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായാണ് നടക്കുക. ഡിസംബർ 1ന് ആദ്യ ഘട്ട തിരഞ്ഞെടുപ്പും അഞ്ചിന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പും നടക്കും.
ആദ്യഘട്ട തിരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി നവംബർ 14നും രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനായുള്ള അവസാന തിയതി നവംബർ 17നുമാണ്. സൂക്ഷ്മപരിശോധന നവംബർ 15, 18 തിയതികളിലായി നടക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതി നവംബർ 17നും 21നുമാണ്. വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടക്കും. ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ 89 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിൽ 93 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.
51,782 പോളിംഗ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്ത് ഉണ്ടാകുക. 4.1 കോടി വോട്ടർമാർ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കും. ഇതിൽ 4.61 ലക്ഷം പേർക്ക് ഇത്തവണ കന്നിവോട്ടാണെന്നും 9.8 ലക്ഷം പേർ 80 വയസിന് മുകളിലുള്ളവരാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു.
ഗിർ സോമനാഥ് ജില്ലയിലെ മധൂപൂർ ജംബൂരിൽ സിദ്ദീസ് സമൂഹത്തിനായി പോളിംഗ് സ്‌റ്റേഷൻ ഒരുക്കും. 14, 17 നൂറ്റാണ്ടുകളിലായി രാജ്യത്തേക്ക് കുടിയേറിയ കിഴക്കൻ ആഫ്രിക്കൻ ജനതയുടെ പിൻഗാമികളാണ് സിദ്ദീസ്. ഇവർ രാജ്യത്തിന്റെ അഭിമാനമുയർത്തുന്ന വോട്ടർമാരാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഇതിനിടെ രാജ്യത്തെ നടുക്കിയ അപകടമായ മോർബി കേബിൾ പാലം ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്കായി അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹം അറിയിച്ചു.
27 വർഷമായി ഗുജറാത്ത് ഭരിക്കുന്നത് ബിജെപി സർക്കാരാണ്. നിലവിൽ ബിജെപിക്ക് 99 എംഎൽഎമാരാണ് സംസ്ഥാനത്തുള്ളത്. കോൺഗ്രസിന് 77 സീറ്റുകളും നിലവിലുണ്ട്.
അതേസമയം ഹിമാചൽ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 12ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡിസംബർ എട്ടിനാണ് ഹിമാചലിലും വോട്ടെണ്ണൽ.
Comments