റാഞ്ചി : 21 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ വയറ്റിൽ എട്ട് ഭ്രൂണങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. മൂന്ന് മുതൽ അഞ്ച് സെന്റിമീറ്റർ വരെ നീളത്തിലുളള എട്ട് ഭ്രൂണങ്ങളാണ് കുഞ്ഞിന്റെ അടിവയറ്റിൽ കണ്ടെത്തിയത്. ഝാർഖണ്ഡിലെ രാംഗഡിലാണ് അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ സംഭവം നടന്നത്.
രാംഗഡ് ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിൽ ഒക്ടോബർ 10 നാണ് കുഞ്ഞ് ജനിച്ചത്. അടിവയറ് വീർത്തിരിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ നിർദ്ദേശിച്ചത്. തുടർന്ന് 21 ദിവസം ആയപ്പോഴേക്കും കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആദ്യ പരിശോധനയിൽ ട്യൂമർ പോലുള്ള എന്തോ ആണ് കണ്ടെത്തിയത്. ഡയഫ്രത്തിന് താഴെയാണ് ഇത് സ്ഥിതി ചെയ്തിരുന്നത്. തുടർന്ന് ട്യൂമർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ തീരുമാനിച്ചു. നവംബർ 1 ന് ശസ്ത്രക്രിയ നടത്തി. അപ്പോഴാണ് വയറിനുളളിൽ ഒന്നിനുപുറകെ ഒന്നായി എട്ട് ഭ്രൂണങ്ങൾ കണ്ടെത്തിയത് എന്ന് ശസ്ത്രക്രിയ നടത്തിയ ഡോ. മുഹമ്മദ് ഇമ്രാൻ പറഞ്ഞു.
ഫീറ്റസ്-ഇൻ-ഫീറ്റു (എഫ്ഐഎഫ്) എന്ന രോഗാവസ്ഥയാണിത്. ഒരു ഭ്രൂണം അതിന്റെ ഇരട്ട ഭ്രൂണത്തിന്റെ ഉള്ളിൽ ഇരിക്കുന്ന അവസ്ഥ. നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ കുഞ്ഞുങ്ങളിൽ കണ്ടുവരുന്ന അപൂർവ്വമായ ഈ അവസ്ഥയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഒരു ഭ്രൂണം മറ്റൊരു ഭ്രൂണത്തിനുള്ള കയറിയിരിക്കുന്ന കേസുകൾ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഒരെണ്ണത്തിനുളളിൽ എട്ട് ഭ്രൂണങ്ങൾ കയറിയ സംഭവം ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത് ഡോ. മുഹമ്മദ് ഇമ്രാൻ പറഞ്ഞു. അഞ്ച് ലക്ഷത്തിൽ ഒരു കുട്ടിക്ക് മാത്രം വരുന്ന ഒരു രോഗമാണിത് എന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
ഓപ്പറേഷൻ വിജയകരമായി പൂർത്തീകരിച്ചുവെന്നും കുഞ്ഞിന്റെ ആരോഗ്യം ഇപ്പോൾ സാധാരണ നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ കുഞ്ഞ് നിരീക്ഷണത്തിലാണ്. ഒരാഴ്ചയ്‌ക്കകം ഡിസ്ചാർജ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അപൂർവമായ സംഭവമായതിനാൽ ഇത് രാജ്യാന്തര ജേണലുകളിൽ പ്രസിദ്ധീകരിക്കാൻ തയ്യാറെടുക്കുകയാണെന്ന് റാഞ്ചിയിലെ റാണി ആശുപത്രി മേധാവി രാജേഷ് സിംഗ് പറഞ്ഞു.
Comments