അഹമ്മദാബാദ് : ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിക്കെതിരെ നീക്കങ്ങൾ നടത്താനുള്ള ശ്രമത്തിലാണ് ആം ആദ്മി. നിരന്തരമുള്ള സന്ദർശനങ്ങൾക്കും പ്രചാരണ പരിപാടികൾക്കുമൊടുവിൽ സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. മുൻ മാദ്ധ്യമപ്രവർത്തകനായ ഇസുദാൻ ഗദ്വിയെയാണ് ബിജെപിക്കെതിരെ മത്സരിപ്പിക്കാൻ ഇറക്കിയിരിക്കുന്നത്.
അഹമ്മദാബാദിൽ വെച്ച് പാർട്ടിയുടെ ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളാണ് നിർണായക പ്രഖ്യാപനം നടത്തിയത്. ജനങ്ങളുടെ തിരഞ്ഞെടുപ്പിലൂടെയാണ് ഗദ്വിയെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത് എന്നാണ് പാർട്ടിയുടെ അവകാശവാദം.
40 കാരനായ ഗദ്വിക്ക് തിരഞ്ഞെടുപ്പിൽ 73 ശതമാനം വോട്ട് ലഭിച്ചുവെന്ന് പാർട്ടി നേതാക്കൾ പറയുന്നത്. പാർട്ടിയുടെ ദേശീയ ജോയിന്റ് സെക്രട്ടറിയും ദേശീയ നിർവ്വാഹക സമിതി അംഗവുമാണ് ഗദ്വി. ദൂരദർശനിലൂടെയാണ് മാദ്ധ്യമരംഗത്ത് ശ്രദ്ധ നേടുന്നത്. വിടിവി ന്യൂസിലെ മുൻ എഡിറ്ററായിരുന്ന ഗദ്വി, മഹാമന്ധൻ എന്ന ചാനൽ ഷോയിൽ അവതാരകനായിരുന്നു. 2021 ജൂണിലാണ് ഇസുദൻ ഗദ്വി എ എ പിയിൽ ചേരുന്നത്.
എന്നാൽ സംസ്ഥാനത്ത് ബിജെപി തരംഗമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ബിജെപി ഭരണത്തിൽ നിലവിൽ സംസ്ഥാനത്ത് യാതൊരും അസംതൃപ്തിയുമില്ല എന്ന മാദ്ധ്യമറിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ തങ്ങൾക്ക് ബിജെപി ഭരണം മതിയെന്ന നിലപാടിലാണ് ഗുജറാത്തിലെ ജനങ്ങൾ. സംസ്ഥാനത്ത് പ്രചാരണത്തിനെത്തുന്ന കെജ്രിവാളിനെ കാട്ടുകള്ളൻ എന്ന് വിളിച്ചാണ് ഇവർ ഓടിക്കുന്നത്. കാര്യമായ തരംഗമുണ്ടാക്കാൻ എഎപിക്ക് കഴിയുന്നില്ലെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Comments