കൊച്ചി : മെറ്റൽ ഡിറ്റക്ടറിനു പോലും കണ്ടെത്താനാകാത്ത സ്വർണ്ണക്കടത്തിന്റെ പുതിയ വഴികൾ കണ്ട അമ്പരപ്പിലാണ് അധികൃതർ. ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളിൽ സ്വർണ്ണമൊളിപ്പിച്ചു കടത്തുന്ന രീതി ഇപ്പോഴുമുണ്ട് . 800 ഗ്രാം വരെ സ്വർണ്ണം വരെ ഈ രീതിയിൽ കൊണ്ടുവരും . 250 ഗ്രാം വരെയുള്ള സ്വർണ്ണ മിശ്രിതം ഗർഭനിരോധന ഉറകളിലാക്കി രഹസ്യഭാഗങ്ങളിലേക്കു കയറ്റിവയ്ക്കുകയാണ് ചെയ്യുക . വേദനസംഹാരി കഴിച്ച ശേഷമാണ് കൃത്യം ചെയ്യുക.
കാൽ മുട്ടിലും പാദത്തിലുമിടുന്ന ക്യാപ്പുകളിലും സ്വർണ്ണം കണ്ടെത്തിയ സംഭവങ്ങളുണ്ട്. കുഞ്ഞുടുപ്പുകളിലെ ബട്ടൻസുകളിൽ സ്വർണ്ണം കണ്ടെത്തിയതും ഇത്തരം സംഭവങ്ങളിൽ ഒന്നാണ് പുരുഷന്മാരുടെയും സ്ത്രീകളുടെയും ഉൾവസ്ത്രങ്ങളുടെ അരികുകളിൽ നിറച്ച് 400 മുതൽ 600 വരെ സ്വർണ്ണം എത്തിക്കാറുണ്ട്.
കാലിനടിയിൽ സ്വർണ്ണപ്പാളി ഒളിപ്പിച്ചെത്തിയ യാത്രക്കാരനെ കാട്ടികൊടുത്തത് പാദത്തിലെ അസാധാരണഭാരം ഉണ്ടാക്കിയ ദുർനടത്തം ആയിരുന്നു. തലമുടി സ്പൈക് ചെയ്തെത്തിയ യുവാവിനെ കണ്ട് കൗതുകം തോന്നിയ ഉദ്യോഗസ്ഥൻ മുടിയൊന്നു തൊട്ടുനോക്കിയതോടെ യുവാവ് ക്ഷുഭിതനായി. ചോദ്യം ചെയ്യലിൽ സ്വർണ്ണലായനി തേച്ചുപിടിപ്പിച്ച് ഉയർത്തി നിർത്തിയ മുടി തെളിഞ്ഞു വന്നു.
തൃശൂർ സ്വദേശി ഫഹദ് കൊച്ചിയിൽ വിമാനമിറങ്ങിയപ്പോൾ കസ്റ്റംസ് നടത്തിയ പരിശോധനയിൽ കണ്ടത് നനഞ്ഞ ടർക്കികൾ .അതും അഞ്ചെണ്ണം . കാര്യം തിരക്കിയപ്പോൾ പുറപ്പെടും മുൻപ് കുളിച്ചതാണെന്നായിരുന്നു മറുപടി . എന്നാൽ കൂടുതൽ പരിശോധനയിൽ വ്യക്തമായി എല്ലാം സ്വർണ്ണ ലായനിയിൽ മുക്കിയ ടർക്കികൾ. അക്വ റീജിയ ആസിഡ് ഉപയോഗിച്ചു വേർതിരിച്ചപ്പോൾ കിട്ടിയത് 400 ഗ്രാം സ്വർണ്ണം . ഓരോ മാർഗം അധികൃതർ കണ്ടെത്തുമ്പോഴും അടുത്ത വഴികൾ തേടുകയാണ് കള്ളക്കടത്തുകാർ.
Comments