ന്യൂഡൽഹി: ശതകോട്വീശ്വരനും ട്വിറ്റിന്റെ പുതിയ ഉടമസ്ഥനുമായ ഇലോൺ മസ്കിന്റെ ഭരണപരിഷ്കാരത്തിൽ വലഞ്ഞ് ജീവനക്കാർ. കൂട്ടപിരിച്ചുവിടൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം നിരവധി ഇന്ത്യൻ ജീവനക്കാരാണ് പുറത്തായിരിക്കുന്നത്. ഇന്ത്യയിലെ എൻജിനീയറിംഗ്, സെയിൽസ് -മാർക്കറ്റിങ്, കമ്യൂണിക്കേഷൻ വിഭാഗം ജീവനക്കാരെയാണ് പരിച്ചുവിട്ടു തുടങ്ങിയത്.
ഇന്ത്യയിലെ മാർക്കറ്റിങ് വിഭാഗം മേധാവി മുതലുളള ജീവനക്കാർ പിരിച്ചുവിടലിന് ഇരയായിട്ടുണ്ടെന്നാണ് വിവരം.എത്രയാളുകൾക്കാണ് ജോലി നഷ്ടമായതെന്ന കണക്കുകൾ വ്യക്തമായിട്ടില്ല.സെയിൽസ്, എൻജിനീയറിങ് വിഭാഗങ്ങളിലെ കുറച്ചാളുകളെ മാത്രമാണ് നിലനിർത്തിയിട്ടുള്ളത്.
ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം കുത്തനെ കുറയ്ക്കാൻ മസ്ക് നിർദ്ദേശം നൽകിയിരുന്നു ട്വിറ്റർ സിഇഒ ആയിരുന്ന ഇന്ത്യക്കാരൻ പരാഗ് അഗർവാളിനെ പിരിച്ചുവിട്ടാണ് മസ്ക് കൂട്ടപിരിച്ചുവിടലിന് തുടക്കമിട്ടത്. 44 ബില്യൺ യുഎസ് ഡോളറിന്റെ ഏറ്റെടുക്കൽ പ്രായോഗികമാക്കാനും ചെലവ് ചുരുക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് പിരിച്ചുവിടൽ.
കമ്പനിയുടെ സിഎഫ്ഒ, ലീഗൽ പോളിസി, ട്രസ്റ്റ് ആൻഡ് സേഫ്റ്റ് മേധാവി എന്നിവരെയും പിരിച്ചുവിട്ടിരുന്നു. സിഇഒ ഉൾപ്പടെയുള്ളവർ വ്യാജ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളിൽ തന്നെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്ന് മസ്ക് നേരത്തെ ആരോപിച്ചിരുന്നു.
Comments