തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ താത്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ ജോലിക്കെടുക്കാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രന്റെ കത്ത്. ഇടതു മുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ 295ഓളം താത്കാലിക തസ്തികളിലേക്കാണ് പാർട്ടിക്കാരെ തിരുകി കയറ്റാനുള്ള മേയറുടെ ശ്രമം. മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിലാണ് പാർട്ടി നേതാവിന് കത്ത് അയച്ചിരിക്കുന്നത്. പാർട്ടിക്കാരുടെ തന്നെ ചില വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നാണ് കത്ത് പുറത്തായത്.
സഖാവേ എന്ന് അഭിസംബോധന ചെയ്ത് കൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. തിരുവനന്തപുരം നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലെ ഒഴിവുകളിലേക്ക് ജീവനക്കാരെ നിയമിക്കുന്ന കാര്യം അങ്ങയെ അറിയിക്കുന്നുവെന്നാണ് കത്തിൽ പറയുന്നത്. അർബൻ പ്രൈമറി ഹെൽത്ത് സെന്റുകളിലേക്കാണ് നിയമനം. ‘ തസ്തികകളുടെ പേര്, വേക്കൻസി എന്നിവയുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. ഉദ്യോഗാർത്ഥികളുടെ മുൻഗണനാ ലിസ്റ്റ് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും’ കത്തിൽ പറയുന്നു.
295 ഒഴിവുകൾ ഉണ്ടെന്നാണ് കത്തിൽ പറയുന്നത്. പബ്ലിക് ഹെൽത്ത് എക്സ്പേർട്ട്, ഡോക്ടർമാർ, നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഒപ്റ്റോമെട്രിസ്റ്റ്, മൾട്ടി പർപ്പസ് വർക്കർ, പാർട് ടൈം സ്വീപ്പർ തുടങ്ങിയ തസ്തികളിലാണ് ഒഴിവുള്ളത്. എത്ര ആളുകളെയാണ് ഓരോ തസ്തികയിലേക്ക് വേണ്ടതെന്നും ഇതിൽ കൃത്യമായി പറയുന്നുണ്ട്. പ്രധാന തസ്തികകൾ മുതൽ താത്കാലിക തസ്തികകളിൽ വരെ സിപിഎം അവരുടെ ഇഷ്ടക്കാരെ കുത്തിത്തിരുകയാണെന്ന ആരോപണങ്ങൾ ശരി വയ്ക്കുന്നതാണ് പുറത്ത് വന്ന കത്ത്. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന വിമർശനവും ശക്തമായിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു കത്ത് അയച്ചിട്ടില്ലെന്നാണ് മേയറുടെ വാദം. കത്ത് ലഭിച്ചിട്ടില്ലെന്ന് ആനാവൂര്‍ നാഗപ്പനും പറയുന്നു.
Comments