ആലപ്പുഴ: അരമണിക്കൂറിലേറെ നേരം പരിക്കേറ്റ് റോഡിൽ കിടന്നിട്ടും വനിതാ കോൺസ്റ്റബിളിനെ പോലീസുകാർ പോലും തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി. ആലപ്പുഴ ഇടക്കൊച്ചിയിലാണ് സംഭവം. ഒടുവിൽ മകനെ വിളിച്ചു വരുത്തിയാണ് രജനി വീട്ടിലേക്ക് പോയത്. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെ സിവിൽ പോലീസ് ഓഫീസറാണ് രജനി. ജോലിക്ക് ശേഷം രാത്രിയോടെ സ്കൂട്ടറിൽ തിരികെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ബൈക്ക് യാത്രക്കാരനാണ് രജനിയെ ഇടിച്ച് വീഴ്ത്തിയത്. സംഭവത്തിന് പിന്നാലെ ഇയാൾ നിർത്താതെ പോവുകയും ചെയ്തു. റോഡിൽ വീണ് കിടന്ന രജനിയെ നാട്ടുകാരെത്തിയാണ് പിടിച്ചേൽപ്പിച്ചത്. സ്കൂട്ടറിന് കാര്യമായ തകരാർ പറ്റിയിരുന്നു. വീണതിന്റെ ആഘാതത്തിൽ രജനിക്ക് യാത്ര ചെയ്യാനും കഴിയുമായിരുന്നില്ല.
പോലീസുകാരിയാണെന്ന് വ്യക്തമായതോടെ നാട്ടുകാർ തൊട്ടടുത്തുള്ള അരൂർ സ്റ്റേഷനിൽ വിവരം അറിയിച്ചു. എന്നാൽ സ്റ്റേഷനിൽ ജീപ്പുകൾ ഒന്നും ഇല്ലെന്നായിരുന്നു മറുപടി. പൂച്ചാക്കൽ സ്റ്റേഷനിലെ സുഹൃത്തിനെ വിളിച്ച് രജനിയും അപകടവിവരം പറഞ്ഞിരുന്നു. അരമണിക്കൂർ കാത്തിരുന്നിട്ടും ആരും എത്താതായതോടെ മകനെ വിളിച്ചു വരുത്തി.
ഇതിന് പിന്നാലെ മകൻ എത്തിയാണ് രജനിയെ ആശുപത്രിയിൽ എത്തിച്ചത്. അപകടവിവരം അറിഞ്ഞിട്ടും പോലീസുകാർ പ്രതികരിക്കാൻ വൈകിയിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്ന് അരൂർ സി.ഐ വ്യക്തമാക്കി.
Comments