തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ താൽക്കാലിക തസ്തികകളിലേക്ക് സിപിഎം പ്രവർത്തകരെ നിയമിക്കുന്നതിനായി മേയർ ആര്യ രാജേന്ദ്രൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് നൽകിയ കത്ത് വിവാദത്തിൽ. സത്യപ്രതിജ്ഞാ ലംഘനമാണ് മേയറുടെ നടപടിയെന്ന് പ്രതിപക്ഷം ആരോപിച്ചു. മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം.
എന്നാൽ കത്ത് അയച്ചിട്ടില്ലെന്നാണ് മേയറുടെ വാദം. കത്ത് നൽകിയ തീയതിയിൽ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ലെന്നും കത്ത് വിവാദം പാർട്ടി അന്വേഷിക്കുന്നുണ്ടെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി. പാർട്ടി നേതൃത്വവുമായി ആലോചിച്ച ശേഷം ഔദ്യോഗികമായി പ്രതികരിക്കാമെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി.
അതേസമയം കത്ത് ലഭിച്ചത് പൂർണ്ണമായി തള്ളാതെയാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ പ്രതികരണം. ഇത്തരം ഒരു കത്ത് താൻ കണ്ടിട്ടില്ല .കത്ത് വ്യാജമാണെന്ന് ഇപ്പോൾ പറയാൻ ആകില്ല. മേയറോട് സംസാരിച്ച ശേഷം പ്രതികരിക്കാം. ഗൗരവകരമായ പ്രശ്‌നമാണ്.ഇതുമായി ബന്ധപ്പെട്ട മറ്റു നേതാക്കളെ ആരെയും വിളിച്ച് വിശദീകരണം തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആനാവൂർ നാഗപ്പനുള്ള കത്ത് തിരുവനന്തപുരം മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിലാണ് അയച്ചിരിക്കുന്നത്. പാർട്ടി ലിസ്റ്റ് ആവശ്യപ്പെട്ടത് 295 പേരുടെ നിയമനത്തിനാണ്. അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്കാണ് കരാർ നിയമനം. ഈ മാസം ഒന്നിനാണ് മേയർ ആര്യാ രാജേന്ദ്രൻ കത്തയച്ചത്. തസ്തികയും ഒഴിവും സഹിതമുള്ള പട്ടികയും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Comments