ഷിംല : സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുക എന്ന കടമ നിർവ്വഹിക്കാൻ നേഗി രാജ്യത്തെ ഓരോ പൗരനും പ്രചോദനമാണ്. ഹിമാചൽ പ്രദേശിലെ 14-ാമത് നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം വോട്ട് രേഖപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹിമാചലിലേക്ക് പോകുമ്പോൾ നേഗിയുടെ മരണത്തിന്റെ വാർത്തയാണ് താൻ കേൾക്കുന്നത്.106 കാരനായ നേഗി 30-ലധികം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. കുടാതെ നവംബർ രണ്ടിന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തപാൽ ബാലറ്റിലൂടെ വോട്ട് ചെയ്തു. രാജ്യത്തെ യുവജനങ്ങൾക്ക് ഇത് പ്രചോദനമാണ്. അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
1951 ഒക്ടോബർ 23-ന് കൽപ പോളിംഗ് സ്റ്റേഷനിൽ ആദ്യമായി വോട്ട് ചെയ്ത നേഗി ഈ വർഷം നവംബർ 2-ന് 34-ാം തവണ വോട്ട് ചെയ്തിരുന്നു. അത് അദ്ദേഹത്തിന്റെ അവസാന വോട്ടായി മാറിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇതിന് പുറമെ നേഗിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി ജയറാം താക്കൂറും അനുശോചനം രേഖപ്പെടുത്തി. നേഗി ജിയുടെ മരണത്തിൽ അതിയായ ദുഃഖമുണ്ട്. രാജ്യത്തെ ആദ്യ വോട്ടർ തന്റെ അവസാന വോട്ട് രേഖപ്പെടുത്തിയതിന്റെ സ്മരണ എന്നും നിലനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും നേഗിയുടെ മരണത്തിൽ അനുശോചനം അറിയിച്ചു. നേഗിയുടെ മരണം ദുഃഖകരമാണ്. രാജ്യത്തെ ആദ്യ തിരഞ്ഞെടുപ്പ് മുതൽ ഇതുവരെ എല്ലാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹം വോട്ട് ചെയ്തിരുന്നു എന്ന് അമിത്ഷാ ട്വിറ്ററിൽ കുറിച്ചു.
ഇന്ന് രാവിലെയാണ് 106 വയസ്സുള്ള ശ്യാം ശരൺ നേഗി മരണപ്പെട്ടത്. ഏറ്റവും പ്രായമേറിയ വോട്ടറുടെ അന്ത്യകർമ്മങ്ങൾക്കായി ജില്ലാ ഭരണകൂടം ഒരുക്കങ്ങൾ നടത്തുകയാണ്. ശ്യാം ശരൺ നേഗിയെ ആദരപൂർവ്വം തന്നെ യാത്ര അയയ്‌ക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. 1917ൽ ജനിച്ച ശ്യാം ശരൺ നാട്ടിലെ അദ്ധ്യാപകനായിരുന്നു. 1951 മുതൽ എല്ലാ ലോക്സഭാ, വിധാൻ സഭ, മുനിസിപ്പൽ ഉൾപ്പെടെ എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തിട്ടുണ്ട്. 2014-ൽ ശ്യാം ശരൺ നേഗിയെ സംസ്ഥാന തിരഞ്ഞെടുപ്പ് ഐക്കണാക്കി.















