തിരുവനന്തപുരം : സർക്കാരിന്റെ ഓണക്കിറ്റിലും അഴിമതി. സൗജന്യഭക്ഷ്യകിറ്റിൽ ഉണ്ടായിരുന്ന ഉപ്പ് പായ്‌ക്കറ്റിലാണ് ലക്ഷക്കണക്കിന് രൂപയുടെ അഴിമതി ഉണ്ടായിരിക്കുന്നത്. ഭക്ഷ്യവകുപ്പ് നിർദ്ദേശിച്ച ബ്രാൻഡ് മാറ്റി പകരം പുറമെ നിന്നുള്ള ഉപ്പാണ് കിറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. സംഭവം പുറത്ത് വന്നതിന് പിന്നാലെ പരിശോധന നടത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ് സർക്കാർ.
ഭക്ഷ്യക്കിറ്റിൽ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ മാത്രം ഉൾപ്പെടുത്തിയാൽ മതിയെന്നായിരുന്നു തീരുമാനം. കഴിഞ്ഞ തവണ ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഈ നിലപാട് സർക്കാർ സ്വീകരിച്ചത്. കിറ്റിൽ ശബരി ബ്രാൻഡിന്റെ ഉപ്പ് ഉൾപ്പെടുത്താനായിരുന്നു നിർദ്ദേശം. എന്നാൽ ഇത് അട്ടിമറിച്ച് പുറമെ നിന്നുള്ള ഉപ്പാണ് കിറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. 85 ലക്ഷം കുടുംബങ്ങൾക്ക് നൽകാനുള്ള കിറ്റിലാണ് ഭക്ഷ്യവകുപ്പ് നിർദ്ദേശിക്കാത്ത ഉപ്പ് ഉൾപ്പെടുത്തി ഉദ്യോഗസ്ഥർ അഴിമതി നടത്തിയിരിക്കുന്നത്.
കിറ്റിലെ അഴിമതി സംബന്ധിച്ച പരാതി ഉയർന്നതിന് പിന്നാലെയാണ് സംസ്ഥാന തല പരിശോധനാ സംഘം രൂപികരിച്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവ് ഇറക്കിയത്. സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിലെ ചീഫ് അക്കൗണ്ട്സ് ഓഫീസർ വി.സുഭാഷിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പരിശോധന നടത്തുക. മാനദണ്ഡം പാലിക്കാതെ പർച്ചേസ് നടത്തിയതും സംഘം അന്വേഷിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.
Comments