ന്യൂഡൽഹി : ശ്രീലങ്കൻ ക്രിക്കറ്റ് താരം ടിഎം ദിൽഷനെ ഇസ്ലാമിലേക്ക് മതം മാറ്റാൻ ശ്രമിക്കുന്ന പാകിസ്താൻ ക്രിക്കറ്റ് താരം അഹമ്മദ് ഷെഹ്സാദിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു.
സംഭവത്തിന്റെ 21 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് ട്വിറ്ററിൽ പ്രചരിക്കുകയാണ്. “നിങ്ങൾ ഒരു മുസ്ലീം ഇതര വിശ്വാസിയാണെങ്കിൽ , നിങ്ങൾ മുസ്ലീമായി മാറുകയാണെങ്കിൽ, നിങ്ങളുടെ ജീവിതത്തിൽ എന്ത് ചെയ്താലും നേരെ സ്വർഗ്ഗത്തിലേക്കാകും പോകുക ,” വീഡിയോയിൽ ഷെഹ്സാദ് പറയുന്നു.
എന്നാൽ പാക് താരത്തിന്റെ അഭിപ്രായങ്ങൾ ദിൽഷൻ ഗൗനിക്കാതിരിക്കുന്നതും ശ്രദ്ധേയമാണ്. ദിൽഷന്റെ ഈ രീതിയോട് “എങ്കിൽ നരകത്തിൽ പോകാൻ തയ്യാറാകൂ.”എന്നായിരുന്നു അഹമ്മദ് ഷെഹ്സാദ് നൽകിയ മറുപടി . സംഭവത്തെ പറ്റി ദിൽഷൻ ഔദ്യോഗികമായി പരാതി നൽകിയില്ലെങ്കിലും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഔദ്യോഗിക അന്വേഷണം ആരംഭിച്ചു.
പാക് ക്രിക്കറ്റ് ടീമിൽ 11 ക്രിക്കറ്റ് താരങ്ങളല്ല, 11 മൗലവിമാരാണുള്ളത് എന്നാണ് ഷെഹ്സാദിന്റെ ഈ മതം മാറ്റ ശ്രമത്തെകുറിച്ചുള്ള ട്വിറ്റർ ഉപഭോക്താക്കളുടെ പ്രതികരണം.2014 ൽ ശ്രീലങ്കയും പാകിസ്താനും തമ്മിലുള്ള മൂന്നാം ഏകദിന മത്സരത്തിനിടെ ചിത്രീകരിച്ചതാണ് വീഡിയോ. രൺഗിരി ദാംബുള്ള രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം സംഘടിപ്പിച്ചത്.
മത്സരത്തിൽ ശ്രീലങ്ക പാകിസ്താനെ 102 റൺസിന് പുറത്താക്കിയിരുന്നു . മുസ്ലീമായ പിതാവിനും ബുദ്ധമതവിശ്വാസിയായ അമ്മയ്ക്കും ജനിച്ച മകനാണ് ദിൽഷൻ .1999-ലെ അന്താരാഷ്ട്ര അരങ്ങേറ്റത്തെത്തുടർന്ന് അദ്ദേഹം തന്റെ മുസ്ലീം നാമമായ ‘തുവാൻ മുഹമ്മദ് ദിൽഷൻ’ ഉപേക്ഷിച്ചു തിലകരത്നെ മുദിയൻസെലഗെ ദിൽഷൻ എന്ന പേരിൽ അമ്മയുടെ സിംഹള-ബുദ്ധമതം സ്വീകരിച്ചു.
പാകിസ്താന്റെ മികച്ച റൺ സ്കോററായ മുഹമ്മദ് റിസ്വാനും ഇസ്ലാം പ്രചരിപ്പിക്കുന്ന താരമാണ് . 2021 ടി20 ലോകകപ്പിനുള്ള പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായി നിയമിതനായ മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡൻ, 2021 നവംബറിൽ മുഹമ്മദ് റിസ്വാൻ തനിക്ക് ഖുറാന്റെ ഇംഗ്ലീഷ് പതിപ്പ് സമ്മാനിച്ചതായി പറഞ്ഞിരുന്നു.
Comments