ഷിംല: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ബിജെപി. ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയാണ് പത്രിക പുറത്തിറക്കിയത്. വഖഫ് സ്വത്തുക്കളുടെ നിയമവിരുദ്ധമായ ഉപയോഗം തടയുമെന്നും ഹിമാചലിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നും തുടങ്ങി 11 പ്രതിജ്ഞകളാണ് പ്രകടന പത്രികയിൽ ചൂണ്ടിക്കാട്ടുന്നത്. ഹിമാചൽ മുഖ്യമന്ത്രി ജയറാം ഠാക്കൂർ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുരേഷ് കശ്യപ്, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
സംസ്ഥാനത്ത് ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ 11 വാഗ്ദാനങ്ങൾ പാലിക്കുമെന്ന് നദ്ദ വ്യക്തമാക്കി. സംസ്ഥാനത്ത് ആദ്യം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും. വിദഗ്ധ സമിതിയെ ഇതിനായി നിയോഗിക്കുമെന്നും സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിനനുസരിച്ച് സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നും നദ്ദ അറിയിച്ചു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന കൂടാതെ മുഖ്യമന്ത്രി അന്നദാതാ സമ്മാൻ നിധിയിലേക്കും പ്രതിവർഷം 3,000 രൂപ കൂടി വിതരണം ചെയ്യും. ഏകദേശം 10 ലക്ഷം കർഷകരെ ഇതുമായി ബന്ധിപ്പിക്കും.
ഘട്ടം ഘട്ടമായി സംസ്ഥാനത്തെ തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നും നദ്ദ പറഞ്ഞു. 8 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇതിൽ സർക്കാർ ജോലികളും സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങളും ഉൾപ്പെടും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയ്‌ക്ക് കീഴിലുള്ള ‘പക്കാ’ റോഡുകളുമായി സംസ്ഥാനത്തെ എല്ലാ റോഡുകളെയും ബന്ധിപ്പിക്കും. ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും ഗതാഗത സൗകര്യങ്ങളും വികസിപ്പിക്കുന്നതിനായി ‘ശക്തി’ എന്ന പദ്ധതി സംസ്ഥാന സർക്കാർ ആരംഭിക്കുമെന്നും ബിജെപി അദ്ധ്യക്ഷൻ അറിയിച്ചു.
ശക്തി പദ്ധതിയുടെ കീഴിൽ മതപരമായ ഇടങ്ങൾക്കും ക്ഷേത്രങ്ങൾക്കും ചുറ്റും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് 12,000 കോടി രൂപ ചെലവഴിക്കും. 10 വർഷത്തിനുള്ളിൽ ശക്തി പദ്ധതി പൂർത്തിയാക്കും. ആപ്പിൾ പാക്ക് ചെയ്യുന്നതിനായി കർഷകർ ഉപയോഗിക്കുന്ന വസ്തുക്കളുടെ അധിക ജിഎസ്ടി ഇനി മുതൽ സംസ്ഥാന സർക്കാർ വഹിക്കും.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് പുതിയ മെഡിക്കൽ കോളേജുകൾ ഹിമാചലിൽ പ്രവർത്തനമാരംഭിക്കും. ആരോഗ്യപരിചരണം ഓരോ ജനങ്ങളുടെയും വീട്ടുപടിക്കൽ എത്തിക്കാൻ മൊബൈൽ ക്ലിനിക്ക് വാനുകളുടെ ലഭ്യത ഇരട്ടിയാക്കും. ഇത്തരം വാനുകളിൽ പതിവ് ആരോഗ്യ പരിശോധനയ്‌ക്കായി സൗകര്യം ഒരുക്കും. യുവാക്കളുടെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘സ്റ്റാർട്ടപ്പ് യോജന’ സർക്കാർ അവതരിപ്പിക്കും. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് നൽകുന്ന ധനസഹായം വർധിപ്പിക്കുമെന്നും നദ്ദ അറിയിച്ചു.
ഒരു സർവേ നടത്തിയതിന് ശേഷം നിയമപ്രകാരമുള്ള ജുഡീഷ്യൽ കമ്മീഷന്റെ കീഴിൽ വഖഫ് സ്വത്തുക്കളുടെ ഉപയോഗത്തിൽ വിശദമായ അന്വേഷണം നടത്തും. വഖഫ് സ്വത്തുക്കളുടെ അനധികൃത ഉപയോഗം തടയാൻ സർക്കാർ പ്രവർത്തിക്കും. സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിലെ അപാകതകൾ നീക്കം ചെയ്യുമെന്നും നദ്ദ കൂട്ടിച്ചേർത്തു. 11 വാഗ്ദാനങ്ങളടങ്ങിയ പ്രകടന പത്രികയെ ‘സങ്കൽപ് പത്ര’ എന്നാണ് നദ്ദ വിശേഷിപ്പിച്ചത്. സമൂഹത്തിന് ഏകീകൃത സ്വഭാവം കൈവരിക്കുന്നതിന് ‘സങ്കൽപ് പത്ര’ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളെയും കർഷകരെയും ശാക്തീകരിക്കുക, ഹോർട്ടികൾച്ചർ ശക്തിപ്പെടുത്തുക, സർക്കാർ ജീവനക്കാർക്ക് നീതി ലഭ്യമാക്കുക, റിലീജിയസ് ടൂറിസം മുന്നോട്ട് കൊണ്ടുപോകുക എന്നീ കാര്യങ്ങൾ നിറവേറ്റാനും ഈ സങ്കൽപ് പത്ര നിർണായക പങ്കുവഹിക്കുമെന്ന് പ്രകടന പത്രിക പുറത്തിറക്കിയ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജനങ്ങളോട് പറഞ്ഞു.
Comments