തിരുവനന്തപുരം : നഗരസഭയിലെ ആരോഗ്യമേഖലയിലെ ഒഴിവുകളിലേക്ക് പാർട്ടിക്കാരെ നിയമിക്കാൻ ശുപാർശ ചെയ്യുന്ന കത്തുമായി ബന്ധപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. ജില്ലാ കമ്മിറ്റ് ഓഫീസിൽ നേരിട്ടെത്തിയ മേയർ പാർട്ടിക്ക് വിശദീകരണം നൽകിയിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പരാതി നൽകിയത്. കത്ത് താൻ അയച്ചിട്ടില്ലെന്നും അത് വ്യാജമാണെന്നുമാണ് മേയറുടെ വാദം.
വിവാദത്തിൽ പ്രതികരിക്കാനും മേയർ തയ്യാറായില്ല, ”പിന്നീട് പ്രതികരിക്കാം” എന്നായിരുന്നു മാദ്ധ്യമങ്ങളോടുള്ള മേയറുടെ മറുപടി. കത്ത് മേയർ എഴുതിയതല്ലെന്നും അതിനെക്കുറിച്ച് ആഭ്യന്തര വകുപ്പ് അന്വേഷിക്കുമെന്നും സിപിഎം വ്യക്തമാക്കുന്നുണ്ട്. വിവാദത്തിൽ മേയർ വ്യക്തമായ വിശദീകരണം നൽകിയെന്നാണ് പാർട്ടി സെക്രട്ടറി പറയുന്നത്.
അതേസമയം പരാതി നൽകി മടങ്ങിയ മേയർക്ക് നേരെ യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. സെക്രട്ടേറിയറ്റിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ റോഡിൽ വെച്ചാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്.
തിരുവനന്തപുരം കോർപ്പറേഷൻ സംബന്ധിച്ച് വിവാദം അനാവശ്യമാണെന്നും നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്തുമെന്നുമാണ് മന്ത്രി എംബി രാജേഷ് പറയുന്നത്. ഇന്നലെ നഗരസഭയും ഇതേ രീതിയിൽ വൈകി വിശദീകരണം പുറത്തിറക്കിയിരുന്നു.
Comments