മലപ്പുറം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സുപ്രീം കോടതി വിധി ആശങ്ക ഉളവാക്കുന്നതെന്നും വിധിയെ ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സഹായം വേണം.പക്ഷെ സംവരണത്തിൽ കൊണ്ട് വരുമ്പോൾ സാമൂഹ്യ നീതിയെ ബാധിക്കും.പിന്നാക്കം നിൽക്കുന്നവരുടെ അവസരം കുറയുമെന്നും ജാതീയ സംവരണത്തിൽ വെള്ളം ചേർക്കുന്ന സമീപനമാണെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.
അതേസമയം ഗവർണറുടെ മാദ്ധ്യമവിലക്ക് ജനാധിപത്യവിരുദ്ധമാണെന്നും കേരളത്തിന് പരിചയമില്ലാത്ത രീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗവർണറുടെ നടപടി വളരെ മോശമായിപ്പോയി. എന്ത് അജണ്ടയുടെ പശ്ചാത്തലത്തിലാണ് ഈ വിചിത്രമായ നടപടിയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാമ്പത്തിക സംവരണത്തിനായി കൊണ്ടുവന്ന, 103-ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾക്കു വിരുദ്ധമല്ലെന്നു വിലയിരുത്തിയാണ്, ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് സംവരണം ശരിവെച്ച് ഇന്ന് ഉത്തരവിട്ടത്.ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ദിനേശ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെ ബി പർദിവാല എന്നിവരടങ്ങിയ അഞ്ചംഗ ബഞ്ചിന്റെ ഭൂരിപക്ഷ വിധിയിലാണ് സംവരണം ശരിവെച്ചത്.
Comments