കൊളംബോ: ക്രിക്കറ്റ് താരം ധനുഷ്ക ഗുണതിലകയെ സസ്പെൻഡ് ചെയ്തതായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. എല്ലാ തരത്തിലുള്ള ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും ഗുണതിലകയെ അടിയന്തിരമായി നീക്കം ചെയ്തുവെന്നും ക്രിക്കറ്റ് ബോർഡ് അറിയിച്ചു. 31-കാരനായ ക്രിക്കറ്റ് താരത്തിനെതിരെ ബലാത്സംഗക്കേസ് ചുമത്തപ്പെടുകയും ഓസ്ട്രേലിയയിൽ വെച്ച് അറസ്റ്റിലാകുകയും ചെയ്തതിനെ തുടർന്നാണ് നടപടി.
ബലാത്സംഗക്കേസിൽ ഗുണതിലക സമർപ്പിച്ച ജാമ്യഹർജിയും സിഡ്നിയിലെ കോടതി തള്ളിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ക്രിക്കറ്റ് താരത്തെ സസ്പെൻഡ് ചെയ്തത്. കൂടാതെ ധനുഷ്ക ഗുണതിലകക്കെതിരായ ലൈംഗിക ആരോപണത്തെക്കുറിച്ച് അന്വേഷണത്തിനായി ആവശ്യമായ എല്ലാ പിന്തുണകളും നൽകുമെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ടീം വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാൽ ഗുണതിലകയ്ക്കെതിരെ കർശനമായി നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
“ഇത്തരം ആരോപണങ്ങളുയർന്നാൽ യാതൊരു സഹിഷ്ണുതയും പുലർത്തുകയില്ലെന്നതാണ് ക്രിക്കറ്റ് ബോർഡിന്റെ നയം. നിഷ്പക്ഷമായ അന്വേഷണം നടത്താൻ ഓസ്ട്രേലിയൻ നിയമപാലകർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകും.” ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട 29-കാരിയെ ബലാത്സംഗം ചെയ്തുവെന്ന കുറ്റത്തിനാണ് ഗുണതിലകയെ പോലീസ് അറസ്റ്റ് ചെയ്തത്. ടി20 ലോകകപ്പിനായി ഓസ്ട്രേലിയയിൽ നിൽക്കവേയായിരുന്നു സംഭവം. സിഡ്നിയിലെ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ ഹോട്ടലിൽ വെച്ചാണ് താരത്തെ അറസ്റ്റ് ചെയ്തത്.
നവംബർ രണ്ടിന് റോസ് ബേയിലുള്ള വസതിയിൽ വെച്ച് ഗുണതിലകയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ലൈംഗികാതിക്രമമുണ്ടായതെന്ന് യുവതി പരാതിയിൽ പറയുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവസ്ഥലത്ത് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. തുടർന്നാണ് താരത്തെ അറസ്റ്റ് ചെയ്തതെന്ന് ന്യൂ സൗത്ത് വെയിൽസ് പോലീസ് അറിയിച്ചു.
Comments