പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ 17-കാരൻ കസ്റ്റഡിയിൽ. 16-കാരിയായ പെൺകുട്ടിയുടെ സ്കൂളിൽ പഠിക്കുന്ന സീനിയർ വിദ്യാർത്ഥിയാണ് പോലീസ് പിടിയിലായത്. ഇരുവരും തമ്മിൽ അടുത്ത സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
പ്ലസ് വൺ വിദ്യാർത്ഥിനിയായ 16-കാരിയെ ശാരിരിക അസ്വസ്ഥതകളെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പെൺകുട്ടി 5 മാസം ഗർഭിണിയാണെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതോടെ ആശുപത്രി അധികൃതർ പെൺകുട്ടിക്ക് കൗൺസിലിംഗ് ആരംഭിച്ചു. ഇതിനിടെയാണ് പെൺകുട്ടി സുഹൃത്തിനെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടർന്ന് വിവരമറിഞ്ഞ രക്ഷിതാക്കൾ ആറൻമുള പോലീസിനെ സമീപിക്കുകയായിരുന്നു. വിശദമായ അന്വേഷണം നടത്തിയതിനൊടുവിൽ ആരോപണ വിധേയനായ ആൺകുട്ടിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൽ വിദ്യാർത്ഥി കുറ്റം സമ്മതിച്ചു.
2018 ഏപ്രിൽ മുതലാണ് പെൺകുട്ടിയുമായുള്ള സൗഹൃദം ആരംഭിച്ചത്. പരിചയപ്പെട്ടത് മുതൽ ഇരുവരും പഠിക്കുന്നത് ഒരേ സ്കൂളിലാണ്. 2019ൽ വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ചായിരുന്നു ആദ്യമായി പെൺകുട്ടിയെ സുഹൃത്ത് ലൈംഗികമായി ഉപയോഗിച്ചത്. ഇതിന് ശേഷം പലതവണ പെൺകുട്ടിയുടെ വീട്ടിൽ എത്തി ലൈംഗിക അതിക്രമം നടത്തിയിരുന്നു. ഒടുവിൽ 16-കാരി ഗർഭിണിയായതോടെയാണ് വിവരം പുറത്തുവന്നതെന്ന് ആറന്മുള പോലീസ് അറിയിച്ചു. ആരോപണ വിധേയനായ വിദ്യാർത്ഥിയെ ജുവനൈൽ ജസ്റ്റിസ് കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് വ്യക്തമാക്കി.
Comments