ടോക്കിയോ: പസഫിക്കിലും തെക്കൻ ചൈനാ കടലിലും എല്ലാ സമാധാന അന്തരീക്ഷവും തകർക്കുന്ന ചൈനയ്ക്കും വടക്കൻ കൊറിയയ്ക്കുമെതിരെ ശക്തമായ പ്രതിരോധത്തി നൊരുങ്ങി ജപ്പാൻ. എന്നും സമാധാനത്തിന്റെ ശക്തമായ വ്യക്താക്കളായിരുന്ന ജപ്പാൻ ഇരുരാജ്യങ്ങളേയും പ്രതിരോധിക്കാൻ വൻ സൈനിക സന്നാഹം ഒരുക്കാതെ നിവൃത്തി യില്ലെന്ന് സ്വയം സമ്മതിച്ചിരിക്കുകയാണ്.
സമീപകാലത്ത് ചൈനയും വടക്കൻ കൊറിയയും മിസൈൽ പരീക്ഷണങ്ങൾ വർദ്ധിപ്പിച്ചതും ചൈന ജപ്പാന്റെ ദ്വീപുകൾക്ക് ഭീഷണിയാകുന്നതുമാണ് പ്രതിരോധ നയം തിരുത്തി ക്കുറിയ്ക്കാൻ ജപ്പാനെ നിർബന്ധിതമാക്കിയത്. ക്വാഡ് സഖ്യത്തിന്റെ ഭാഗമായ ജപ്പാൻ അമേരിക്കയ്ക്ക് പിന്നാലെ ഓസ്ട്രേലിയയുമായും ആയുധകരാറിൽ ഒപ്പുവെച്ചുകഴിഞ്ഞു.
ഒരുകാലത്ത് അമേരിക്കയെ വെല്ലുന്ന വ്യോമശക്തിയായിരുന്ന ജപ്പാൻ പിന്നീട് ആണവബോംബാക്രമണത്തിന് ശേഷം ലോകത്തിലെ ഏറ്റവും വികസിത രാജ്യമെന്ന നിലയിൽ അത്ഭുതകരമായി വികസിക്കുകയായിരുന്നു. പ്രതിരോധ രംഗത്തെ മന:പൂർവ്വം രണ്ടാം സ്ഥാനത്തേക്ക് മാറ്റിക്കൊണ്ടുള്ള ജപ്പാന്റെ നയങ്ങൾ കഴിഞ്ഞ രണ്ട് ദശകങ്ങളായി മുതലെടുക്കാനാണ് ചൈനയുടെ ശ്രമം.സെൻകാകു ദ്വീപിന് മേൽ അധീശത്വം നേടാനുള്ള ചൈനയുടെ ശ്രമത്തെ അമേരിക്കയുടെ കൂടി സഹായത്തോടെയാണ് ജപ്പാൻ താൽക്കാലികമായി തടഞ്ഞിരിക്കുന്നത്.
ഒരു കാലത്ത് ചൈനയെ ഏറെ വിശ്വസിച്ചിരുന്ന ജപ്പാൻ അനുഭവങ്ങൾകൊണ്ടാണ് പാഠം പഠിച്ചിരിക്കുന്നതെന്ന് മുൻ നാവികസേനാ മേധാവി കമാന്റർ യോജി കോഡ പറഞ്ഞു. തായ്വാനെതിരെ കപ്പൽ പടയെ അണിനിരത്തിയിരിക്കുന്ന ചൈന തെക്കൻ ചൈനാ കടലിലൂടെ പോകുന്ന എല്ലാ ജപ്പാൻ ചരക്കുകപ്പലുകൾക്കും തടസ്സം സൃഷ്ടിക്കുന്നതും സമീപകാലത്തെ വെല്ലുവിളിയാണ്. ഷീ ജിൻ പിംഗ് മൂന്നാം തവണയും അധികാരമേറിയതും അതിർത്തികളിലെ എല്ലാ വെല്ലുവിളികളേയും ശക്തമായി പ്രതിരോധിക്കുമെന്ന പ്രഖ്യാപനവും തങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്നാണ് ജപ്പാൻ വിലയിരുത്തുന്നത്.
Comments