തിരുവനന്തപുരം: കോർപ്പറേഷൻ മേയർ ആര്യ നൽകിയ കത്തുമായി ബന്ധപ്പെട്ട് വിവാദം കനക്കുന്നതിനിടെ പുരാരേഖാ വകുപ്പിൽ കരാറിടസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ ഇടപെട്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ.കോഴിക്കോട് മേഖലാ ഓഫീസിന്റെ കുന്ദമംഗലം സബ്‌സെന്റർ, ഇടുക്കി ജില്ലാ ഹെറിറ്റേജ് സെന്റർ എന്നിവിടങ്ങളിലെ നിയമനത്തിനാണ്, മന്ത്രി പേരടക്കം നിർദ്ദേശിച്ചത്.
നിയമനം നടത്തുന്നതിന് ഡയറക്ടർക്ക് അനുമതി നൽകാൻ കഴിഞ്ഞ എപ്രിൽ രണ്ടിന് മന്ത്രി ഇ-ഫയൽവഴി ഉത്തരവിടുകയായിരുന്നു.എന്തുയോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഇവരെ പരിഗണിച്ചതെന്ന് ഫയലുകളിൽ വ്യക്തമല്ല.
കുന്ദമംഗലം സബ്‌സെന്ററിൽ ഓഫീസ് അറ്റൻഡന്റ്, ലാസ്‌കർ എന്നീ തസ്തികകളിലും ഇടുക്കിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികകളിലും ഇതനുസരിച്ച് നിയമനനിർദേശവും വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നിയമനങ്ങൾ സുതാര്യമായും ധനവകുപ്പിന്റെ നിബന്ധനപാലിച്ചും നടത്തണമെന്ന നിർദ്ദേശങ്ങൾ കാറ്റിൽ പറത്തിയാണ് മന്ത്രിയുടെ ഇടപെടൽ.
മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ ജില്ലാ സെക്രട്ടറിക്ക് കത്തയച്ച് പാർട്ടി ലിസ്റ്റ് ആവശ്യപ്പെട്ടത് വലിയ വിവാദമാകുന്നതിനിടെയാണ് മറ്റൊരു നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഇടപെടൽ പുറത്ത് വരുന്നത്. സർക്കാർ ഓഫീസുകളെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കേന്ദ്രങ്ങളാക്കി എൽ ഡി എഫ്
മാറ്റുന്നതിന്റെ മറ്റൊരു തെളിവാവുകയാണ് മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ ഉത്തരവ്.
Comments