ഷിംല: രാഹുൽ ഗാന്ധിയെ അമേഠിയിൽ നിന്ന് പറഞ്ഞയച്ചത് മുതൽ അദ്ദേഹം രാജ്യം മുഴുവൻ ഓടുകയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഭാരത് ജോഡോ യാത്രയെ പരിഹസിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി തന്റെ സിറ്റിംഗ് സീറ്റായ അമേഠിയിൽ ഇറാനിയോട് തോറ്റിരുന്നു.
ഹിമാചൽ പ്രദേശിൽ നവംബർ 12ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി രേണുകാജി നിയമസഭാ മണ്ഡലത്തിലെ പ്രചരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് രാഹുലിനും ഭാരത് ജോഡോ യാത്രയ്ക്കുമെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിമർശനമുന്നയിച്ചത്.
”അദ്ദേഹം എവിടെ പോയാലും, ആരെയൊക്കെ കൂടെക്കൂട്ടി പോയാലും സ്ഥിതി എന്താണ്? തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റുകൊണ്ടേയിരിക്കും.കേരളത്തിൽ ആരുടെ കൂടെയാണ് കോൺഗ്രസുകാർ യാത്ര നടത്തിയത്? പശുവിനെ കശാപ്പ് ചെയ്യുകയും ആ ഫോട്ടോ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുകയും ചെയ്തവരോടൊപ്പമായിരുന്നു കേരളത്തിലെ യാത്ര. അത്തരക്കാരുടെ തോളിൽ തട്ടിയാണ് കോൺഗ്രസിന്റെ ‘യുവരാജ്’ കേരളത്തിൽ ഭാരത് ജോഡോ യാത്ര നടത്തിയത്. കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്താൻ പ്രമേയം അവതരിപ്പിച്ചവർക്കൊപ്പമായിരുന്നു ആ യാത്ര. ഇന്ത്യ വെട്ടിനുറുക്കപ്പെടുന്നത് കാണാൻ ആഗ്രഹിക്കുന്ന കൂട്ടരെ പിന്തുണയ്ക്കാനാണ് രാഹുൽ ശ്രമിക്കുന്നത്. ഇതുകണ്ട് നിങ്ങളുടെ രക്തം തിളയ്ക്കുന്നില്ലേ? ഗോഹത്യക്കാരുടെ തോളിൽ തട്ടി അദ്ദേഹം നടക്കുമ്പോൾ നിങ്ങളുടെ ചോര തിളക്കുന്നില്ലേ ?” കോൺഗ്രസ് പ്രവർത്തകരോട് സ്മൃതി ഇറാനി ചോദിച്ചു.
ഈ വോട്ടെടുപ്പ് ഹിമാചൽ പ്രദേശിലോ രേണുകാജിയിലോ മാത്രം ഒതുങ്ങുന്നതല്ല. ഒരു വശത്ത് രാജ്യത്തിന് വേണ്ടി എല്ലാം ത്യജിച്ചവരാണുള്ളത്. മറുവശത്ത് രാജ്യത്തെ നാണം കെടുത്തുകയും ശിഥിലമായ ഇന്ത്യയെ കാണാൻ ആഗ്രഹിക്കുന്നവരെ പിന്തുണച്ചവരാണ്. പോരാട്ടം ഈ രണ്ട് കൂട്ടർ തമ്മിലാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും മുഖ്യമന്ത്രി ജയറാം ഠാക്കൂറിന് കീഴിലുള്ള സംസ്ഥാന സർക്കാരും ഹിമാചൽ പ്രദേശിന്റെ വികസനത്തിനായി വേണ്ടുവോളം പ്രവർത്തിച്ചിട്ടുണ്ട്. അവർ ചെയ്ത പ്രവൃത്തികളെ വിലയിരുത്തി ബിജെപി സർക്കാരിനെ തന്നെ ഈ സംസ്ഥാനത്തെ ജനങ്ങൾ തിരികെ കൊണ്ടുവരുമെന്നും സ്മൃതി ഇറാനി പറഞ്ഞു.
Comments