ചെന്നൈ: കാമുകൻ നൽകിയ ജ്യൂസ് കുടിച്ചതിന് പിന്നാലെ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. കേരള തമിഴ്നാട് അതിർത്തിയ്ക്ക് സമീപം കന്യാകുമാരി ജില്ലയിലെ നിദ്രവിള, വാവറ പുളിയറത്തലവിള വീട്ടിൽ ചിന്നപ്പൻ-തങ്കഭായ് ദമ്പതികളുടെ മകളായ സി അഭിത(19) യാണ് മരിച്ചത്.
മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുബം പോലീസിൽ പരാതി നൽകി. അഭിതയുടെ സുഹൃത്തിനെതിരെയാണ് പരാതി. കളിയിക്കാവിളയിലെ സ്വകാര്യ കോളജിൽ ആദ്യവർഷ ബിഎസ്സി വിദ്യാർത്ഥിയായ അഭിത വീടിനടുത്തുള്ള യുവാവുമായി രണ്ടുവർഷമായി പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് തന്നെ പ്രണയിച്ചതെന്നും യുവാവിന്റെ വീട്ടുകാർ ബന്ധത്തെ എതിർത്തെന്നും അഭിത പറഞ്ഞിട്ടുണ്ടെന്ന് കുടുംബം വ്യക്തമാക്കി.
പ്രണയബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തി. അന്ന് യുവാവ് അഭിതയ്ക്ക് കുടിക്കാൻ ശീതളപാനീയം നൽകി. പെൺകുട്ടിയെ കൊല്ലാനായി ഇതിൽ വിഷം ചേർത്തിരുന്നുവെന്നാണ് ആരോപണം. യുവാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതെന്നും കുടുംബം ആരോപിക്കുന്നു.
വയറുവേദന അധികമായതോടെ അഭിതയെ കഴിഞ്ഞ നാലാം തിയതി ആരോഗ്യനില വഷളായപ്പോൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുമ്പോഴാണ് അഭിത മരണപ്പെട്ടത്. സ്ലോ പോയ്സൺ പോലെയുള്ള ദ്രാവകം ഉള്ളിൽ ചെന്നതായും വിദ്യാർത്ഥിനിയുടെ കരൾ പൂർണമായും തകരാറിലാണെന്നും പരിശോധിച്ച ഡോക്ടർ പറഞ്ഞിരുന്നതായി അഭിതയുടെ മാതാവ് വെളിപ്പെടുത്തി. സംഭവത്തിൽ നിദ്രവിള പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമെ കൂടുതൽ കര്യങ്ങൾ വ്യക്തമാകുകയുള്ളൂ എന്ന് പോലീസ് വ്യക്തമാക്കി.
Comments