ചെന്നൈ: നൂറ്റാണ്ടുകൾ പഴക്കമുള്ള വിഷ്ണു വിഗ്രഹം വിൽപ്പന നടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. തമിഴ്‌നാട് ഈറോഡ് സ്വദേശി പളനിച്ചാമിയാണ് അറസ്റ്റിലായത്. 600 വർഷം പഴക്കമുള്ള വിഗ്രഹമാണ് ഇയാൾ വിൽക്കാൻ ശ്രമിച്ചത്.
തമിഴ്‌നാട് പോലീസിന്റെ പ്രത്യേക സംഘമാണ് വിഗ്രഹം പിടികൂടിയത്. നിർണായക നീക്കത്തിനൊടുവിലായിരുന്നു ഇത്. പളനിച്ചാമി വിഗ്രഹം വിൽക്കാൻ ശ്രമിക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇത് മനസ്സിലാക്കിയ സംഘം വിഗ്രഹം വാങ്ങാനെന്ന വ്യാജേന പ്രതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് 15 കോടി രൂപയും വിലയും പറഞ്ഞുറപ്പിച്ചു. പളനിച്ചാമിയുടെ നിർദ്ദേശ പ്രകാരം വീട്ടിലെത്തിയ അന്വേഷണ സംഘം വിഗ്രഹം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കർണാടകയിലെ മാണ്ഡ്യയിലുള്ള ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച വിഗ്രഹമാണ് ഇതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമായത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.അസിസ്റ്റന്റ് ഇൻസ്‌പെക്ടർ രാജേഷ് പണ്ഡ്യരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവം അന്വേഷിക്കുന്നത്.
Comments