തിരുവനന്തപുരം : നഗരസഭയിലെ ആരോഗ്യമേഖലയിലുളള താത്ക്കാലിക ഒഴിവുകളിലേക്ക് സഖാക്കളെ തിരുകിക്കയറ്റാൻ നീക്കം നടത്തിക്കൊണ്ട് അയച്ച കത്ത് വിവാദത്തിലായതിന്റെ പശ്ചാത്തലത്തിൽ സിപിഎം ഇന്ന് അടിയന്തിര ജില്ലാ കമ്മിറ്റി യോഗം ചേരും. പാർട്ടിക്കും സർക്കാരിനും ഒരേപോലെ കത്ത് നാണക്കേടുണ്ടാക്കിയതോടെയാണ് യോഗം ചേരുന്നത്. പോലീസ് അന്വേഷണത്തിന് പുറമേ പാർട്ടി അന്വേഷണവും നടക്കുമെന്നാണ് വിലയിരുത്തൽ.
ദത്ത് വിവാദവുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നപ്പോഴും തങ്ങൾക്കൊന്നും അറിയില്ല എന്ന നിലപാടാണ് പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ജില്ലാ നേതൃത്വവും സ്വീകരിച്ചത്. ഈ വിഷയത്തിലും അത് തന്നെയാണ് ആവർത്തിക്കുന്നത്. ജില്ലാ ഘടകത്തിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇപ്പോഴത്തെ വിവാദത്തിനും കാരണമെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്.
അതേസമയം വിഷയം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. മേയർക്ക് പറയാനുള്ളത് കേട്ടശേഷം തീരുമാനമെടുക്കുമെന്ന് കോടതി വ്യക്തമാക്കി. സർക്കാരിനും നോട്ടീസ് അയച്ചിട്ടുണ്ട്.
Comments