ന്യൂഡൽഹി: കുറച്ചു പേർ കളിക്കാനും കുറച്ചു പേർ പേരിന് വേണ്ടിയും എന്ന ശൈലി ഇന്ത്യൻ ട്വന്റി 20 ടീമിൽ നിലനിൽക്കുന്നതായി വിമർശനങ്ങൾ ഉയരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യൻ ട്വന്റി 20 ടീമിൽ സമഗ്രമായ മാറ്റത്തിന് ബിസിസിഐ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഫോമിന്റെ നിഴലിൽ പോലും അല്ലാത്ത സീനിയർ താരങ്ങൾക്ക് മാന്യമായി വിരമിക്കാൻ അവസരം നൽകുക എന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് ബിസിസിഐ കടക്കാനൊരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ.
ക്യാപ്ടൻ രോഹിത് ശർമ്മ, രവിചന്ദ്രൻ അശ്വിൻ, ദിനേശ് കാർത്തിക് എന്നിവരെ കൂടാതെ വിരാട് കോഹ്ലിയും ടീമിന് പുറത്ത് പോകേണ്ടി വരും എന്നാണ് ലഭ്യമാകുന്ന വിവരം. വിരമിക്കലിൽ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം രോഹിതിനും കോഹ്ലിക്കും നൽകുമെന്ന് ബിസിസിഐ വ്യക്തമാക്കുന്നുണ്ടെങ്കിലും, ഇരുവരുടെയും ട്വന്റി 20 കരിയറിന് ഏറെക്കുറെ വിരാമമാകുന്നു എന്ന് കരുതേണ്ടി വരും. കെ എൽ രാഹുലിനെ ടീമിൽ നിന്നും ഒഴിവാക്കാനും സാദ്ധ്യതയുണ്ട്.
അടുത്ത ട്വന്റി 20 ലോകകപ്പ് രണ്ട് വർഷത്തിന് ശേഷമാകും നടക്കുക. വരാനിരിക്കുന്ന ടി20 ലോകകപ്പിനെ മുൻനിർത്തി യുവതാരങ്ങളെ ഉൾപ്പെടുത്തിയുള്ള ടീമിനെ വാർത്തെടുക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം. ഹർദ്ദിക് പാണ്ഡ്യയെയാകും നായക സ്ഥാനത്തേക്ക് പരിഗണിക്കുക. 2007ലെ ആദ്യ ട്വന്റി 20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കുമ്പോൾ, ടീമിൽ 30 വയസ്സ് കഴിഞ്ഞ താരങ്ങൾ ആരും തന്നെ ഉണ്ടായിരുന്നില്ല. സീനിയർ താരങ്ങളായ സച്ചിൻ, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മൺ എന്നിവരെ പോലും പുറത്തിരുത്തിയായിരുന്നു യുവനായകൻ എം എസ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ നിര അന്ന് ലോകകപ്പ് ഉയർത്തിയത്.
സീനിയർ താരങ്ങൾ ഏകദിനങ്ങളിലും ടെസ്റ്റിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന നിർദ്ദേശത്തിലൂടെ, ശക്തമായ സന്ദേശമാണ് ഇവർക്ക് ബിസിസിഐ നൽകുന്നത്. ശുഭ്മാൻ ഗിൽ, പൃഥ്വി ഷാ, സഞ്ജു സാംസൺ, ഋഷഭ് പന്ത് തുടങ്ങിയ യുവതാരങ്ങളെയാണ് ഭാവി ട്വന്റി 20 ടീമിലേക്ക് ബിസിസിഐ പരിഗണിക്കാൻ സാദ്ധ്യത. ഉജ്ജ്വല ഫോമിൽ കളിക്കുന്ന സൂര്യകുമാർ യാദവിനെ ഹർദ്ദികിന് തുല്യമായി പരിഗണിക്കാനും ബിസിസിഐ തീരുമാനിച്ചേക്കും. ഉപനായക സ്ഥാനത്തേക്കാകും സൂര്യകുമാറിനെ പരിഗണിക്കുക എന്നാണ് റിപ്പോർട്ടുകൾ.
Comments