തിരുവനന്തപുരം; ഗവർണറുടെ അധികാരത്തെയും ഭരണഘടനയെയും സിപിഎം അംഗീകരിക്കുന്നില്ലെന്ന് ബിജെപിയുടെ കേരള പ്രഭാരിയും മുതിർന്ന നേതാവുമായ പ്രകാശ് ജാവദേക്കർ. ഗവർണർ ഭരണഘടനാ പദവിയാണ്. ഭരണഘടനയിൽ അദ്ദേഹത്തിന്റെ ചുമതലകൾ കൃത്യമായി നിഷ്‌കർഷിച്ചിട്ടുണ്ട്. സിപിഎം ഇതിനെയെല്ലാം നിഷേധിക്കുകയാണെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ രീതികളെ അംഗീകരിക്കാൻ സിപിഎം വിമുഖത കാണിക്കുകയാണ്. ഗവർണറുടെ അധികാരത്തെയും അംഗീകരിക്കാൻ തയ്യാറാകുന്നില്ല. ഗവർണർ പദവിയുടെ അന്തസ് ഇടിച്ചുതാഴ്‌ത്തുന്ന സമീപനമാണ് മുഖ്യമന്ത്രിയിൽ നിന്നുൾപ്പെടെ ഉണ്ടാകുന്നത്. ഗവർണറെ പേര് വിളിച്ചാണ് മുഖ്യമന്ത്രി അഭിസംബോധന ചെയ്യുന്നത്. തന്റെ ഇത്രയും കാലത്തെ പരിചയത്തിൽ അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു.
ഗവർണറെ മന്ത്രി വി. ശിവൻകുട്ടി ഭീഷണിപ്പെടുത്തുകയാണ്. ദിവാൻ ഭരണത്തിന്റെ കാലഘട്ടത്തിലേക്കാണ് ഇതൊക്കെ വിരൽ ചൂണ്ടുന്നത്. ഗവർണറെ ഭീഷണിപ്പെടുത്തിയതിനെ ജനാധിപത്യത്തെ സ്‌നേഹിക്കുന്ന എല്ലാവരും അപലപിക്കുകയാണെന്നും പ്രകാശ് ജാവദേക്കർ ചൂണ്ടിക്കാട്ടി.
ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് രാജ്ഭവനിലേക്ക് പ്രകടനം നടത്തുമെന്നാണ് പറയുന്നത്. ഇത് കേട്ടുകേൾവിയില്ലാത്തതാണ്. ഗവർണർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് അധികാരമേറ്റ സർക്കാരാണ് രാജ്ഭവനിൽ ധർണ നടത്താൻ ഒരുങ്ങുന്നത്. ഇത് ജനാധിപത്യപരമല്ലെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
Comments