അബുദാബി : യുഎഇയിൽ പുതിയ ഇൻഷുറൻസിന്റെ ഭാഗമാകാത്ത തൊഴിലാളികൾക്ക് 400 ദിർഹം പിഴ ഈടാക്കും. കമ്പനി പാപ്പരാവുകയോ നിശ്ചലമാവുകയോ ചെയ്താൽ ജീവനക്കാർക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകുന്ന പദ്ധതിയാണ് പുതിയ തൊഴിൽ ഇൻഷുറൻസ്. ജനുവരി മുതൽ ഇൻഷുറൻസ് നിലവിൽ വരും.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് രാജ്യം പുതിയ ഇൻഷുറൻസ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.ഇതിൽ ഭാഗമാകാത്തവർക്കാണ് പിഴയെന്ന് തൊഴിൽ പരാതി വകുപ്പ് അറിയിച്ചു. തവണകളായി ഇൻഷൂറൻസ് തുക നൽകുന്ന ജീവനക്കാർ 3 മാസത്തിലധികം തുക കുടിശികയാക്കിയാൽ 200 ദിർഹം അധികം നൽകേണ്ടി വരും. ജീവനക്കാർക്ക് ജോലി പോയാൽ സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാനാണ് ഇൻഷുറൻസ് നിർബന്ധമാക്കിയത്. തൊഴിലാളിയുടെ പരിധിയിൽ പെടാത്ത കാര്യങ്ങളാൽ ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഇൻഷുറൻസ് പ്രയോജനപ്പെടും.
സുരക്ഷാ പദ്ധതിയുടെ ഭാഗമാകുന്നവർക്ക് കമ്പനി പ്രതിസന്ധി നേരിടുമ്പോൾ സേവനാനുകൂല്യങ്ങളും മടക്കയാത്രാ വിമാന ടിക്കറ്റും ഉറപ്പാക്കാൻ ഇൻഷുറൻസിലൂടെ സാധിക്കും. സ്വകാര്യ മേഖലയിൽ മാത്രമല്ല ഫെഡറൽ സർക്കാർ ജീവനക്കാരെ ഉൾപ്പെടെ സ്വദേശി, വിദേശി ഭേദമില്ലാതെ എല്ലാവരെയും ഇൻഷുറൻസിന്റെ പരിധിയിലാക്കി. രാജ്യത്തെ 9 ദേശീയ ഇൻഷുറൻസ് കമ്പനികളുമായി മന്ത്രാലയം പുതിയ ഇൻഷുറൻസ് സംബന്ധിച്ച് ധാരണയായി. ഈ സ്ഥാപനങ്ങൾ തൊഴിലാളികൾക്ക് ഇൻഷുറൻസ് പാക്കേജ് രേഖകൾ ജനുവരി മുതൽ നൽകും. 12 മാസത്തിനു ശേഷമാണ് ആനുകൂല്യങ്ങൾക്ക് അർഹത.
മന്ത്രാലയ വെബ് സൈറ്റ്, ഇൻഷുറൻസ് സ്ഥാപനങ്ങളുടെ മൊബൈൽ ആപ്, രാജ്യത്തെ ധനവിനിമയ സ്ഥാപനങ്ങളുടെ സ്മാർട്ട് സംവിധാനം, മണി എക്സ്ചേഞ്ചുകൾ, സ്വയം സേവന സംവിധാനങ്ങൾ, ബിസിനസ് വെബ് സൈറ്റുകൾ, ഇത്തിസലാത്ത്, ഡൂ കേന്ദ്രങ്ങൾ എന്നിവയ്‌ക്ക് പുറമെ മന്ത്രാലയത്തിലേക്ക് മൊബൈൽ സന്ദേശം അയച്ചും ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകാം. പ്രതിമാസം, മൂന്നു മാസം, ആറു മാസം, ഒരു വർഷം എന്നിങ്ങനെ തവണ വ്യവസ്ഥകൾ തിരഞ്ഞെടുക്കാൻ അപേക്ഷകർക്ക് സാധിക്കും.
Comments