ബംഗളൂരു: 18 ാം നൂറ്റാണ്ടിലെ അധിനിവേശ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന് നൂറടി പൊക്കമുള്ള പ്രതിമ നിർമ്മിക്കുമെന്ന പ്രഖ്യാപനം ആവർത്തിച്ച് കോൺഗ്രസ്. പ്രതിമ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ ആവർത്തിച്ചു. പ്രതിമ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച നഗരസിംഹരാജ മണ്ഡലത്തിലെ എംഎൽഎയായ തൻവീർ സെയ്തിന് അദ്ദേഹം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.ടിപ്പു കന്നഡ രാജ്യോത്സവത്തിൽ പങ്കെടുക്കവേയാണ് എംഎൽഎ പ്രഖ്യാപനം നടത്തിയത്.
മുസ്ലീം ഭരണാധികാരി ആയതു കൊണ്ടോ വ്യക്തിപൂജ നടത്താനോ അല്ല പ്രതിമ നിർമ്മിക്കുന്നതെന്നും ടിപ്പുവിനെ കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്താനാണെന്നും സിദ്ധരാമയ്യ പറഞ്ഞു. ബിജെപി പതിനെട്ടാം നൂറ്റാണ്ടിലെ യോദ്ധാവിനെ ചുറ്റിപ്പറ്റിയുള്ള ചരിത്രം വളച്ചൊടിക്കുന്ന തിരക്കിലാണെന്നും വസ്തുതകൾ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് ടിപ്പുവിന്റെ പ്രതിമ നിർമിക്കാത്തത്, ടിപ്പുവിന് അതിന് അർഹതയില്ലേ ? സിദ്ധരാമയ്യ ചോദിച്ചു. നാരായണ ഗുരുവിനെയും അംബേദ്ക്കറെയും പോലെ ഓർക്കപ്പെടേണ്ട ആളാണ് ടിപ്പുവെന്നും സിദ്ധരാമയ്യ പറയുന്നു.
അതേസമയം ശ്രീരങ്കപട്ടണത്തിലോ മൈസൂരുവിലോ ആയിരിക്കും പ്രതിമ നിർമ്മിക്കുക എന്നാണ് തൻവീർ സേട്ട് വ്യക്തമാക്കിയിട്ടുള്ളത്. ടിപ്പുവിനെ തെറ്റായി ചിത്രീകരിക്കുന്ന ബിജെപി നീക്കത്തെ നേരിടാനാണ് പ്രതിമ നിർമ്മിക്കുന്നതെന്നാണ് കോൺഗ്രസ് എംഎൽഎ പറഞ്ഞിരുന്നത്















