ജയ്പൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഉദയ്പൂർ-അഹമ്മദാബാദ് റെയിൽവേ പാളം അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ തീവ്രവാദം ബന്ധം. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് എൻഐഎ ഏറ്റെടുത്ത് അന്വേഷിക്കാനാണ് നീക്കം. കൃത്യമായ ആസൂത്രണത്തോടെയാണ് പാളത്തിൽ സ്‌ഫോടനം നടത്തിയത് എന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതം മൂലം പലയിടത്തും റെയിൽപാളം പൊട്ടി.
ഉദയ്പൂരിൽ നിന്ന് 35 കിലോമീറ്റർ അകലെ സാലംബറിൽ ഓട റെയിൽവേ പാലത്തിന് സമീപമാണ് സ്‌ഫോടനം നടന്നത്. അർദ്ധരാത്രി ഉഗ്രശബ്ദത്തോടെ എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് പ്രദേശവാസികൾ എത്തി നോക്കിയപ്പോഴാണ് പാലം തകർന്നതായി കണ്ടെത്തിയത്. തുടർന്ന് പോലീസും ജില്ലാ ഭരണാധികാരികളും പ്രദേശത്തെത്തി പരിശോധന നടത്തി. സ്‌ഫോടനത്തിന് നാല് മണിക്കൂർ മുൻപാണ് ഈ പാളത്തിലൂടെ ട്രെയിൻ കടന്നുപോയത്. അഹമ്മദാബാദിൽ നിന്ന് ഉദയ്പൂരിലേക്ക് വന്ന ട്രെയിനിനെ വഴിതിരിച്ചുവിടുകയായിരുന്നു.
പരിശോധനയിൽ പാലത്തിൽ നിന്ന് ഗൺ പൗഡർ കണ്ടെത്തി. പാളം പല സ്ഥലങ്ങളിലും തകർന്നതായി കണ്ടെത്തിയിട്ടുണ്ട്. നട്ടുകളും ബോൾട്ടുകളും നഷ്ടപ്പെട്ടിട്ടുണ്ട്.
ഡിറ്റണേറ്റർ ഉപയോഗിച്ച് പാലം തകർക്കാനുള്ള ഗൂഢാലോചന നടന്നതായി ജില്ലാ കളക്ടർ താരാചന്ദ് മീണ പറഞ്ഞു. രാജസ്ഥാൻ പോലീസിന്റെ ഭീകര വിരുദ്ധ സേന (എടിഎസ്) സ്ഥലത്തെത്തിയിട്ടുണ്ടെന്നും സംഭവത്തിലെ തീവ്രവാദ ബന്ധം അന്വേഷിച്ചുവരികയാണെന്നും കളക്ടർ വ്യക്തമാക്കി. ഏറെ ആസൂത്രണത്തിന് ശേഷമാണ് ഇത് നടപ്പാക്കിയതെന്ന് സംശയിക്കുന്നതായി ഉദയ്പൂർ എസ്പിയും പറഞ്ഞു. സൂപ്പർ 90 വിഭാഗത്തിൽ പെട്ടതാണ് ഡിറ്റണേറ്റർ.
ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ കണ്ടെത്തുമെന്നും അവർക്ക് തക്കതായ ശിക്ഷ നൽകുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
Comments