കൊച്ചി: കുഫോസ് വൈസ് ചാൻസിലർ നിയമനം റദ്ദാക്കി ഹൈക്കോടതി ഉത്തരവ്. ഫിഷറീസ് സർവകലാശാല ഡോ.റിജി ജോണിന്റെ നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്. നിയമനത്തിൽ യുജിസി ചട്ടം ലംഘിച്ചെന്നും യുജിസി മാനദണ്ഡപ്രകാരം പുതിയ സെർച് കമ്മറ്റി ഉണ്ടാക്കി വിസിയെ നിയമിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഫിഷറീസ് വിസി നിയമനത്തിന് യുജിസി ചട്ടങ്ങൾ ബാധകമാവില്ലെന്ന സർക്കാർ വാദം ഹൈക്കോടതി തള്ളി. കുഫോസ് വിസിയെ പുറത്താക്കിയതോടെ ബാക്കി സർവകലാശാല വിസിമാരുടെയും കേസിലെ വിധി സമാനമാകുമെന്നാണ് വിലയിരുത്തൽ.
ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്. യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് വിസി നിയമനമെന്നാരോപിച്ച് കൊച്ചി സ്വദേശി ഡോ. കെ.കെ വിജയനടക്കം നൽകിയ ഹർജികൾ പരിഗണിച്ചാണ് കോടതി വിധി.
സെർച് കമ്മിറ്റി ഏകകണ്ഠമായി റിജി ജോണിന്റെ പേര് നിർദേശിച്ചത് സർവകലാശാല ചട്ടത്തിന് വിരുദ്ധമാണെന്നും, അക്കാദമിക് യോഗ്യതയില്ലാത്തവരാണ് സെർച് കമ്മിറ്റിയിലുണ്ടായിരുന്നതെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. തമിഴ്നാട് ഫിഷറീസ് സർവകലാശാലയിൽ നിന്ന് കുഫോസിലേക്ക് ഡീൻ ആയി എത്തുകയായിരുന്നു ഡോ റിജി. അപേക്ഷ നൽകിയത് പിഎച്ച്ഡി ചെയ്യാൻ പോയ മൂന്നു വർഷം കൂടി പ്രവൃത്തി പരിചയത്തിലുൾപ്പെടുത്തിയാണെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.
Comments