ലാഹോർ: ട്വന്റി 20 ലോകകപ്പിലെ പാകിസ്താന്റെ തോൽവിയെ തുടർന്ന് ഇന്ത്യൻ ആരാധകരും പാക് ആരാധകരും തമ്മിൽ ആരംഭിച്ച ട്വിറ്റർ യുദ്ധം അവസാനിപ്പിക്കണമെന്ന അപേക്ഷയുമായി മുൻ പാകിസ്താൻ താരങ്ങൾ. ആരാധകർ തമ്മിൽ ആരംഭിച്ച തർക്കം താരങ്ങളും ഏറ്റെടുത്തതോടെയാണ് മുൻ പാക് താരങ്ങൾ ‘വെടിനിർത്തൽ‘ അപേക്ഷയുമായി രംഗത്തിറങ്ങിയത്.
കളിക്കാരും മുൻ കളിക്കാരും നിഷ്പക്ഷത പാലിക്കണം. ഇന്ത്യൻ താരങ്ങളും പാക് താരങ്ങളും രാജ്യസ്നേഹികളാണ്. എന്നാൽ, ജയത്തിന്റേയും പരാജയത്തിന്റേയും പേരിൽ കളിക്കാരും മുൻ കളിക്കാരും ബാലിശമായി സോഷ്യൽ മീഡിയയിൽ പെരുമാറാൻ പാടില്ലെന്ന് മുൻ പാക് താരം വസീം അക്രം അഭിപ്രായപ്പെട്ടു.
ഇന്ത്യക്കാരായാലും പാകിസ്താൻകാരായാലും മറ്റ് ഏതൊരു രാജ്യക്കാരായാലും നമ്മൾ ക്രിക്കറ്റർമാർ സഹോദരങ്ങളാണ്. നമ്മൾ ഒരു കുടുംബമാണ്. പരസ്പര ബഹുമാനത്തോടെയാകണം നമ്മുടെ അഭിപ്രായ പ്രകടനങ്ങൾ. നമുക്കും ചില ഉത്തരവാദിത്തങ്ങളുണ്ട്. മുൻ പാക് താരം മിസ്ബാ ഉൾ ഹഖ് പറഞ്ഞു.
ട്വന്റി 20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്തായപ്പോൾ മുൻ പാകിസ്താൻ താരങ്ങളായ ഷോയബ് അക്തറും ഇൻസമാം ഉൾ ഹഖും ഇന്ത്യയെ പരിഹസിച്ച് രംഗത്ത് വന്നിരുന്നു. ഫൈനലിൽ പാകിസ്താൻ തോറ്റതോടെ ഇന്ത്യൻ താരങ്ങളായ മുഹമ്മദ് ഷമിയും ഇർഫാൻ പഠാനും ഇവർക്ക് തക്കതായ മറുപടിയും നൽകി. ഈ സാഹചര്യത്തിലാണ് വസീം അക്രമിന്റെയും മിസ്ബാ ഉൾ ഹഖിന്റെയും പ്രതികരണം.
Comments